തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം. ദ്വാരപാളികളില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ച ശേഷം കുറഞ്ഞ അളവില്‍ സ്വര്‍ണം പൂശി തിരികെ സ്ഥാപിച്ചെന്നാണ് കണ്ടെത്തല്‍. ഇങ്ങനെ ഭൂരിഭാഗം സ്വര്‍ണ്ണവും കൊള്ളയടിക്കപ്പെട്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. അതേസമയം, പിഎസ് പ്രശാന്തിന്റെ ഭരണസമിതി കഴിഞ്ഞ വര്‍ഷം അറ്റകുറ്റപ്പണിക്കായി ചെന്നൈയില്‍ കൊണ്ടുപോയ പാളികളില്‍ നിന്ന് പൂര്‍ണമായും സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്നും ഫലത്തിലുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപ്പാളി എന്നിവയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു എസ്‌ഐടി ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്. എട്ടോളം സാമ്പിളുകള്‍ ഇങ്ങനെ പരിശോധനയ്ക്ക് അയച്ചിരുന്നു. ജംഷഡ്പൂരിലെ ലാബോറട്ടറിയിലായിരുന്നു പരിശോധന നടത്തിയത്.
2019ലാണ് പാളികളിലെ സ്വര്‍ണം വേര്‍തിരിച്ചത്. ദ്വാരപാലക പാളികളിലെയും കട്ടിളപ്പാളിയിലെയും സ്വര്‍ണം മാറ്റി. കുറഞ്ഞ അളവില്‍ സ്വര്‍ണം പൂശി തിരികെ വെക്കുകയായിരുന്നു. അയഡൈഡ് പ്രക്രിയ വഴിയാണ് പോറ്റിയും കൂട്ടരും സ്വര്‍ണം വേര്‍തിരിച്ചത്. 2025ല്‍ എല്ലാ പാളികളില്‍ നിന്നും സ്വര്‍ണം മാറ്റിയിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 2025 ല്‍ പൂശിയ സ്വര്‍ണ്ണത്തിന്റെ അളവ് പരിശോധിക്കാന്‍ ഒരുങ്ങുകയാണ് എസ്‌ഐടി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സ്വര്‍ണ സാമ്പിളുകളില്‍ അത്യാധുനിക രീതിയിലുള്ള ശാസ്ത്രീയ പരിശോധന അത്യാവശ്യമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.
Content Highlights: Scientific examination report has reportedly revealed crucial findings in the Sabarimala gold theft case.