'സിസ്റ്റം ശരിയായിട്ടില്ല, ആരോ​ഗ്യമന്ത്രി ആദ്യം ചർച്ച നടത്തേണ്ടത് രോഗികളുമായി'; ഡോ. ഹാരിസ് ചിറക്കൽ

വികസന പ്രവർത്തനങ്ങൾക്ക് പുതിയ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: പുതിയ ആരോ​ഗ്യമന്ത്രി രോഗികളുമായി വേണം ആദ്യം ചർച്ച നടത്തേണ്ടതെന്നും ഉദ്യോഗസ്ഥരുമായി അല്ലയെന്നും ഡോ. ഹാരിസ് ചിറക്കൽ റിപ്പോർട്ടറിനോട്. സിസ്റ്റം ശരിയാകാൻ ഉണ്ട്. പലതും പ്രശ്നങ്ങളായി ഇപ്പോഴും നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണണം.ശക്തമായ വികസന പ്രവർത്തനങ്ങൾക്ക് പുതിയ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ കോളേജുകളുടെ മെഡിക്കൽ കോളേജ് ആണ് തിരുവനന്തപുരം. സ്ഥലപരിമിതി വലിയ പ്രശ്നമാണ്. ഉപകരണങ്ങളുടെ ക്ഷാമം ഇപ്പോഴും ഉണ്ട്. പുതിയ ഉപകരണങ്ങൾ എത്തുന്നതിൽ കാലതാമസം ഉണ്ടെന്നും അടിസ്ഥാനപരമായ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഉപകരണങ്ങൾ എത്തുന്നതിനുള്ള അപേക്ഷകൾ ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയുണ്ട്. 2023 ൽ പുതിയ ഉപകരണത്തിന് നൽകിയ അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല. ആശുപത്രികളിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ഉണ്ട്. പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാൻ പോലും ആളില്ല. ശമ്പളം വളരെ കുറവാണ്. പല വാർഡുകളിലും ആവശ്യത്തിന് ജീവനക്കാരില്ലയെന്നും 60 രോഗികൾക്ക് ഒരു നഴ്സ് ആണ് ഉള്ളതെന്നും ഹാരിസ് ചിറക്കൽ വ്യക്തമാക്കി.

ചികിത്സാ പിഴവുകൾക്ക് പലപ്പോഴും കാരണം ഇതാണ്. ചികിത്സ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ പുതിയ മെഡിക്കൽ കോളേജുകൾക്ക് ഞാൻ എതിരാണെന്നും നിലവിലുള്ള മെഡിക്കൽ കോളേജുകൾ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനറൽ ആശുപത്രിയിൽ പുതിയ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനോട് യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രോമാ കെയറുകൾ കൂടുതലായി തുടങ്ങണം. മെഡിക്കൽ കോളേജിലെ രോഗി ബാഹുല്യം കുറയ്ക്കാൻ ഇത് സഹായിക്കും. വളരെ അപൂർവമായാണ് ഡോക്ടർമാരെ ഭരണ മേഖലയിൽ കൊണ്ടുവരുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഡോക്ടർ സുനിലിനെ തെരഞ്ഞെടുത്തതിൽ സന്തോഷം ഉണ്ടെന്നും ഹാരിസ് ചിറക്കൽ റിപ്പോർട്ടറിനോട് പറഞ്ഞു.

Content Highlight : Dr. Haris Chirakkal told Reporter that the new Health Minister should first hold discussions with patients, not with officials

To advertise here,contact us