മഡിവാളയിലെ ബലാത്സംഗം: പ്രതി ഹൈനസിനെ കേരളത്തില്‍ നിന്ന് പിടികൂടി ബെംഗളൂരു പൊലീസ്

മഡിവാള സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്

ബെംഗളൂരു: മഡിവാളയില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി ഹൈനസ് അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹൈനസിനെ വയനാട്ടില്‍ നിന്നാണ് കര്‍ണാടക പൊലീസ് പിടികൂടിയത്. ഇയാളെ ബെംഗളൂരുവിലെത്തിച്ചെന്നാണ് സൂചന. ഇന്നലെ വൈകിട്ടാണ് ഹൈനസ് അറസ്റ്റിലാകുന്നത്.

48 മണിക്കൂറിനകം പ്രതിയെ പിടികൂടണം എന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെ തന്നെ പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. നിലവില്‍ ഹൈനസ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.

കോടതിയില്‍ ഹാജരാക്കിയതിന് ശേഷം മാത്രമേ ചോദ്യം ചെയ്യലിനായി വാങ്ങുമോ അതോ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുമോ എന്നതില്‍ വ്യക്തത ഉണ്ടാവുകയുള്ളു. മഡിവാളയില്‍ 20 വയസുള്ള മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതാണ് കേസ്.

മെയ് 12നാണ് സംഭവം. മഡിവാളയില്‍ താമസ സ്ഥലത്ത് വെച്ച് പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. പിറ്റേന്ന് പരാതിയുമായി പെണ്‍കുട്ടി പൊലീസിനെ സമീപിച്ചെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. പെണ്‍കുട്ടിയെ പൊലീസ് അപമാനിക്കുകയും ചെയ്തു.

അതേസമയം മടിവാള സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്. സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Content Highlights: accused in Bengaluru malayali girl attack was arrested

To advertise here,contact us