വിവാദ ഭക്ഷണ വിരുന്നും കരോക്കെയും; വിജയരാഘവനുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ച്ച മാത്രം: SDPI നേതാവ്

സൗഹൃദ കൂടിക്കാഴ്ച്ച മാത്രമാണ് നടന്നതെന്ന് ഷാഫി

മലപ്പുറം: എസ്ഡിപിഐ നേതാവിനൊപ്പമുള്ള സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ വീഡിയോ വിവാദത്തിലായതിനെ പിന്നാലെ വിശദീകരണവുമായി എസ്ഡിപിഐ നേതാവ്. സൗഹൃദ കൂടിക്കാഴ്ച്ച മാത്രമാണ് നടന്നതെന്നാണ് എസ്ഡിപിഐ നേതാവ് ഷാഫിയുടെ വിശദീകരണം. 'തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് കൂടിക്കാഴ്ച നടന്നത്. കോഴിക്കോട് ടൗണിന്റെ നടുക്കുള്ള വീട്ടില്‍ ഞാനും എന്റെ സുഹൃത്തുക്കളും ഒത്തുകൂടിയതാണ്. അപ്രതീക്ഷിതമായി വിജയരാഘവന്‍ കോഴിക്കോട് ഉണ്ടെന്നറിഞ്ഞു, അദ്ദേഹം ഭക്ഷണം കഴിക്കാതെ പോകരുതെന്ന് എന്റെ സുഹൃത്ത് പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവിടെ വന്നു. ഭക്ഷണം വന്നു. കരോക്കെയുണ്ട്. പാട്ടിന്റെ സൂക്കേട് ഉള്ള ആളുകളാണ്. പത്ത് മിനിറ്റില്‍ ഭക്ഷണം കഴിച്ചു. ഫോട്ടോയെടുത്തു. അവിടെ വന്നു ഭക്ഷണം കഴിച്ചത് മാരകമായ തെറ്റാണോ?' എന്നാണ് ഷാഫി ചോദിച്ചത്.

നേരത്തെ എസ്ഡിപിഐ തിരൂര്‍ മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് ഷാഫിയ്‌ക്കൊപ്പമുള്ള സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ്റെ വീഡിയോ പുറത്ത് വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസമായിരുന്നു കൂടിക്കാഴ്ച. ഷാഫിയും സുഹൃത്തുകളും പാട്ടുപാടുന്നതും വിജയ രാഘവന്‍ ഭക്ഷണം കഴിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. എസ്ഡിപിഐ നേതാവുമായുളള വിജയരാഘവന്റെ ബന്ധം എന്താണെന്നാണ് സിപിഐഎം അണികള്‍ ചോദിക്കുന്നത്.

Content Highlights: a vijayaraghavans video meeting with sdpi Leader Makes controversy

To advertise here,contact us