കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകരമായ ഡോ. എം കെ റാമിന്റെയും സംഗീതാ നമ്പ്യാരുടെയും മുന്‍കൂര്‍ ജാമ്യവിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. ജാതിയുടെ പേരില്‍ നിതിന്‍ രാജിനെ അപമാനിച്ചതിന് തെളിവില്ലെന്നാണ് മുന്‍കൂര്‍ ജാമ്യവിധിയില്‍ പറയുന്നത്. വിദ്യാര്‍ത്ഥികളോടുളള റാമിന്റെ പെരുമാറ്റം മോശമായിരുന്നു. അത് ജാതിയെ അടിസ്ഥാനമാക്കി ഉളളതല്ല എന്നും ജാമ്യവിധിയില്‍ പറയുന്നു.
നിതിന്‍ രാജ് ലോണ്‍ ആപ്പുകാരുടെ ഭീഷണിമൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. പ്രിന്‍സിപ്പലിന്റെ മുറിയില്‍വെച്ച് നടന്ന ചോദ്യംചെയ്യലും തുടര്‍ന്നുണ്ടായ സൈബര്‍ പരാതിയെക്കുറിച്ചുളള ഭയവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പ്രിന്‍സിപ്പലിന്റെ മുറിക്ക് സമീപം റാമിന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. അതിനാല്‍ റാമിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണ് എന്നാണ് കോടതി വിധിയില്‍ പറയുന്നത്. സംഗീതാ നമ്പ്യാര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും ഇല്ലെന്നും മുന്‍കൂര്‍ ജാമ്യവിധിയില്‍ പറയുന്നു.
നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളുകയായിരുന്നു. ഒന്നാം പ്രതിയായ റാമിന്റെ വാദങ്ങള്‍ തള്ളിയ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. പ്രതിയായ അധ്യാപിക സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശിയായ നിതിന്‍, 2026 ഏപ്രില്‍ 10-നാണ് ആത്മഹത്യ ചെയ്തത്.
തങ്ങള്‍ക്ക് നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും, ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നുമാണ് ഡോ. റാം കോടതിയില്‍ വാദിച്ചത്. ഒരു ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന പ്രധാന വാദം. സംഭവദിവസം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഡോ. സംഗീതയും കോടതിയെ അറിയിച്ചു.
എന്നാല്‍ ജാതിയുടെയും നിറത്തിന്റെയും പേരില്‍ ഡോ. റാം നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം കോടതിയില്‍ ഉന്നയിച്ചു. അധിക്ഷേപിച്ചവരുടെ ഫോട്ടോകള്‍ നിതിന്‍ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നുവെന്നും, ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുടുംബത്തിന്റെ അറിവോടെ പരിഹരിക്കപ്പെട്ടതാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം.
Content Highlights: Dr. Ram has no evidence of insulting Nitin Raj on the basis of caste; Details of anticipatory bail verdict