തിരുവനന്തപുരത്ത് 18കാരിയെ പാമ്പ് കടിച്ചു; ആരോഗ്യനില തൃപ്തികരം

അമ്മൂമ്മയുടെ വീട്ടില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം

തിരുവനന്തപുരം: തലസ്ഥാനത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു. പോത്തന്‍കോട് വേങ്ങോട് സ്വദേശിനി ദുര്‍ഗ്ഗ(18)യ്ക്കാണ് കടിയേറ്റത്. അമ്മൂമ്മയുടെ വീട്ടില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

ഇടതുകാലിന്റെ വിരലിലാണ് പാമ്പുകടിയേറ്റത്. കുട്ടിയെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ കൊണ്ടുപോയതിന് ശേഷം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം എന്നാണ് വിവരം.

അതേസമയം, ചിറയിന്‍കീഴില്‍ എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് തേടി. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി. കുട്ടിയെ ആദ്യം എത്തിച്ച ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ നിന്നും മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.

മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് പാമ്പുകടിയേറ്റ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. മൂര്‍ഖന്‍ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് വിവരം. കുഞ്ഞ് കിടന്ന മുറിയില്‍ നടത്തിയ പരിശോധനയിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.

Content Highlights: Snake bites student in thiruvananthapuram

To advertise here,contact us