'സംഘപരിവാറിന് കലയും സാഹിത്യവും മനസിലാകില്ല'; ഞെരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ

താന്‍ സ്വയമെടുത്ത തീരുമാനമാണെന്നും ഞെരളത്ത് ഹരിഗോവിന്ദൻ

മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‌ലിം ലീഗില്‍ ചേർന്നു. പാണക്കാട് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. ഞെരളത്ത് രാമ പൊതുവാളിന്റെ മകനാണ് ഹരിഗോവിന്ദന്‍. താന്‍ സ്വയമെടുത്ത തീരുമാനമാണെന്നും സംഘപരിവാറിന് കലയും സാഹിത്യവും മനസിലാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയെ പോലെയുള്ളവര്‍ വേണ്ടാത്തത് പറയുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് പകരം അവരെ കൂടെ കൊണ്ട് നടക്കുകയാണെന്നും ഹരിഗോവിന്ദന്‍ ആരോപിച്ചു.

മുസ്‌ലിം ലീഗില്‍ പ്രവര്‍ത്തിക്കാന്‍ ഹരിഗോവിന്ദന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും എല്ലാ നിലയ്ക്കും അദ്ദേഹത്തെ സ്വാഗതം ചെയ്തുവെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ലീഗിന്റെ മതേതര പ്രതിച്ഛായയ്ക്ക് തൂവല്‍ ചാര്‍ത്തുന്ന ഒന്നായി ഇത് മാറും. സാമൂഹ്യ സഹവര്‍ത്തിത്വത്തില്‍ ആകൃഷ്ടനായാണ് അദ്ദേഹം ലീഗിലേക്ക് കടന്നു വന്നിട്ടുള്ളതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ഹരിഗോവിന്ദന്റെ വാക്കുകള്‍

ഞാന്‍ സ്വയം എടുത്ത തീരുമാനമാണ്. കേരളത്തില്‍ വലിയ രീതിയിലുള്ള ധ്രുവീകരണം നടക്കുന്നുണ്ട്. സമൂഹത്തില്‍ വരാനിരിക്കുന്ന വലിയ ദുരന്തത്തെ ഞാന്‍ മുന്‍കൂട്ടി കാണുന്നുണ്ട്. സംഘപരിവാറും ഇടതുപക്ഷവും ഒരേ തൂവല്‍പക്ഷികളാണ്. മുസ്‌ലിം ലീഗിന്റെ സാംസ്‌കാരിക മേഖലയില്‍ എനിക്ക് ചെയ്യാന്‍ പറ്റിയത് ഞാന്‍ ചെയ്യും. എന്നെ ഏല്‍പിക്കുന്ന ജോലി എന്തുതന്നെയായാലും അതു ചെയ്യും.

Content Highlights:Renowned Sopana music artiste Njeralathu Harigovindan joins Muslim League

To advertise here,contact us