കണ്ണൂര്‍: കെ കെ ശൈലജയ്ക്ക് ഓരോ തോല്‍വിയിലും പാര്‍ട്ടിയിലും പ്രമോഷനാണെന്ന് പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്.
വടകരയില്‍ തോറ്റപ്പോള്‍ കെ കെ ശൈലജ കേന്ദ്ര കമ്മിറ്റിയിലെത്തി. ഇത്തവണ പോളിറ്റ് ബ്യൂറോയിലെത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മട്ടന്നൂരിൽ നിന്നാണ് കെ കെ ശൈലജ പേരാവൂരിലേക്ക് മാറുന്നത്. 2006 മുതൽ 2011 വരെ പേരാവൂർ എംഎൽഎയായിരുന്നു ശൈലജ. പിന്നീട് നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി. കെ കെ ശൈലജയിലൂടെ ഇപ്രാവശ്യം പേരാവൂർ പിടിച്ചെടുക്കാൻ എന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് പ്രവർത്തകർ.
ഇടതുപക്ഷത്തിന് അപൂർവ്വമായി മാത്രം വിജയിക്കാൻ സാധിച്ചിട്ടുള്ള മണ്ഡലമാണ് പേരാവൂർ. സിപിഐഎമ്മിന് ഒരിക്കൽ മാത്രമാണ് പേരാവൂരിൽ നിന്ന് പാർട്ടി ചിഹ്നത്തിൽ വിജയിക്കാൻ സാധിച്ചിട്ടുള്ളത്. സിപിഐഎം ചിഹ്നത്തിൽ മത്സരിച്ച കെ കെ ശൈലജ 2006ലാണ് ഇവിടെ സിപിഐഎമ്മിനായി ആദ്യ വിജയം കുറിച്ചത്. 2011ൽ കെ കെ ശൈലജയെ പരാജയപ്പെടുത്തിയ സണ്ണി ജോസഫാണ് കഴിഞ്ഞ മൂന്ന് ടേമായി പേരാവൂരിൽ നിന്ന് വിജയിക്കുന്നത്. 2016ൽ 7989 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു സണ്ണി ജോസഫിൻ്റെ വിജയം. 2021ൽ സണ്ണി ജോസഫിൻ്റെ ഭൂരിപക്ഷം 3172 ആയി കുറഞ്ഞിരുന്നു.
ഇരിട്ടി നഗരസഭ അടക്കം പേരാവൂർ മണ്ഡലത്തിൽ വരുന്ന ഒൻപത് തദ്ദേശ സ്ഥാപനങ്ങളില്‍ നാലിടത്ത് എൽഡിഎഫും അഞ്ചിടത്ത് യുഡിഎഫുമാണ് ഭരണത്തിലുള്ളത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ലോക്സഭാ മണ്ഡലതത്തിൻ്റെ ഭാഗമായ പേരാവൂർ നിയമസഭാ മണ്ഡലത്തിൽ 23,481 വോട്ടിൻ്റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്.
Content Highlights: Sunny Joseph mocked K. K. Shailaja over her political rise despite electoral defeat