കെ സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷെ പാർട്ടിയെ ചതിച്ചില്ല, ജി സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തി; സജി ചെറിയാൻ

ചങ്കില്‍ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ആലപ്പുഴ: തെരഞ്ഞെടുപ്പ് യോഗത്തില്‍ ജി സുധാകരനെ രൂക്ഷമായി വിമര്‍ശിച്ചും കെ സുധാകരനെ പുകഴ്ത്തിയും മന്ത്രി സജി ചെറിയാന്‍. കെ സുധാകരന്റെ രാഷ്ട്രീയ ധര്‍മ്മികത ജി സുധാകരനില്ലെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. ജി സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തി. കെ സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷെ അദ്ദേഹം പാര്‍ട്ടിയെ ചതിച്ചില്ല. ജി സുധാകരന്‍ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണ്. കെ സുധാകരന്‍ ആ വഞ്ചന കാണിച്ചില്ല. അതാണ് രാഷ്ട്രീയ ധാര്‍മികത. ചങ്കില്‍ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേര്‍ത്തലയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, അമ്പലപ്പുഴ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി എച്ച് സലാം ഇന്ന് പത്രിക സമര്‍പ്പിക്കും. 11 മണിക്ക് കളക്ടറേറ്റിലേക്ക് പ്രകടനമായി എത്തിയായിരിക്കും പത്രിക സമര്‍പ്പിക്കുക. 12 മണിക്ക് കളക്ടറേറ്റില്‍ ജി സുധാകരനും പത്രിക സമര്‍പ്പിക്കും. പ്രകടനമായി എത്തി പത്രിക സമര്‍പ്പിച്ച ശേഷം ജി സുധാകരന്റെ റോഡ് ഷോയും ഉണ്ടാകും.

ഒരു സഖാവ് എന്നല്ല ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി സുധാകരൻ കാണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിമർശിച്ചിരുന്നു. തങ്ങളുടെ പ്രധാനപ്പെട്ട സഖാവായിരുന്നുവെന്നും മറ്റൊരു കൂട്ടരുമായി ചേരുമെന്ന് ചിന്തിക്കാൻ പറ്റുന്ന കാര്യമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അദ്ദേഹത്തിന് ഒരു വ്യതിയാനം വരുന്നുവെന്ന് തോന്നിയപ്പോൾ വിളിച്ചിരുന്നു, ഫോൺ എൻഗേജ്ഡ് ആയിരുന്നു. രണ്ടാമത് വിളിച്ചപ്പോൾ ബെല്ലടിച്ചെങ്കിലും എടുത്തില്ല. മൂന്നാംതവണ വിളിച്ചപ്പോഴും എടുത്തില്ല. അപ്പോൾ മനഃപൂർവം എടുക്കാതിരിക്കുന്നതാണെന്ന് മനസ്സിലായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: saji cheriyan supports k sudhakaran and criticizes g sudhakaran

To advertise here,contact us