കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാര്‍ത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം : ചാണ്ടി ഉമ്മൻ

പാര്‍ട്ടി തന്നോട് ഈ കാര്യങ്ങള്‍ ഇതുവരെ ചോദിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍

കോട്ടയം: പാര്‍ട്ടി ആരെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചാലും ഒരു പ്രശ്‌നവും ഇല്ലെന്ന് ചാണ്ടി ഉമ്മന്‍. നിലവില്‍ മറിയയുടെ സ്ഥാനാര്‍ത്ഥിത്വം മാധ്യമസൃഷ്ടിയാണെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പാര്‍ട്ടി തന്നോട് ഈ കാര്യങ്ങള്‍ ഇതുവരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ രാജിവെക്കാന്‍ പോകുന്നു, മറിയയുടെ സീറ്റ് നിഷേധിക്കുന്നു എന്നീ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

'ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വര്‍ഷങ്ങളായുള്ളതാണ് എനിക്ക് നേരെയുള്ള ആക്രമണം. കുടുംബത്തില്‍നിന്ന് ഒരു സ്ഥാനാര്‍ത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം. നിലവില്‍ അങ്ങനെ തന്നെയാണ് മുന്നോട്ടുപോകുന്നത്. ബാക്കിയെല്ലാം പാര്‍ട്ടി തീരുമാനിക്കും', ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും.

ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23നും രണ്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്.

Content Highlights: Chandy Oommen about Mariam Oommen candidacy

To advertise here,contact us