പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതിയും സിപിഐഎം നേതാവുമായ എ പത്മകുമാര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പത്മകുമാര്‍ പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്. ദൂതന്‍ വഴി മറുപടി അയച്ചുനല്‍കുകയായിരുന്നു. വിഷയം അടക്കം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച നിര്‍ണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ അടക്കം യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമായിരുന്നു എ പത്മകുമാറിനോട് പാര്‍ട്ടി വിശദീകരണം തേടിയത്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു ആവശ്യം. തപാലില്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു ജില്ലാ നേതൃത്വം നോട്ടീസ് അയച്ചതെന്നായിരുന്നു പുറത്തുവന്ന വിവരം. ദിവസങ്ങള്‍ക്ക് മുന്‍പ് പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിഞ്ഞെങ്കിലും എ പത്മകുമാറിനെ ഇതുവരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല. സിപിഐഎമ്മിന്റെ ആഭ്യന്തര വിഷയങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകറ്റിനിര്‍ത്താനാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നീക്കമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മാര്‍ച്ച് നാലാം തീയതിയായിരുന്നു പത്മകുമാര്‍ ജയില്‍ മോചിതനായത്. അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു പത്മകുമാര്‍ പുറത്തേയ്ക്ക് പോയത്.
കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ കേസുകളില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.
കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പത്മകുമാറിനെ ആദ്യം പ്രതി ചേര്‍ക്കുന്നത്. പിന്നീട് ദ്വാരപാല ശില്‍പ കേസിലും പ്രതി ചേര്‍ക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ മാറ്റം വരുത്തിയതും സ്വര്‍ണം ചെമ്പെന്ന് തിരുത്തി എഴുതിയതും പത്മകുമാറാണെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍. സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2025 നവംബര്‍ 20നായിരുന്നു പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.
Content Highlights- A Padmakumar responded to the controversy by stating that he had not insulted the party. He issued a clarification amid criticism and discussions surrounding his remarks.