ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കിയെന്ന വാർത്ത തെറ്റിദ്ധാരണ പടർത്തുന്നതാണെന്ന് തുഷാർ വെള്ളാപ്പള്ളി. വെള്ളാപ്പള്ളി നടേശന്റെ മകനായ തുഷാറിനെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും ഹൈക്കോടതി നീക്കിയിരുന്നു. എസ്എൻഡിപി യൂണിയന്റെ കണക്കുകൾ കൃത്യമാണെന്നത് കോടതി അംഗീകരിച്ച കാര്യമാണെന്ന് തുഷാർ പ്രതികരിച്ചു. എന്നാൽ എസ്എൻഡിപിയിലെ 190ലധിക ബോർഡ് അംഗങ്ങൾ ഡിഎൻ എടുത്തിട്ടില്ലെന്നതാണ് പ്രശ്‌നമെന്നും തുഷാർ പറയുന്നു. ഇതാണ് ബോർഡ് അംഗങ്ങൾ അയോഗ്യരെന്ന് കോടതി നിരീക്ഷിച്ചതെന്നും നിയമപരമായ നടപടിയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയത്. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻഡിപി യോഗം തുടർച്ചയായി മൂന്ന് വർഷം രജിസ്ട്രർ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകൾ ഹാജരാക്കിയില്ല. ഇങ്ങനെ നൽകിയില്ലെങ്കിൽ അയോഗ്യതയ്ക്ക് കാരണമാകും. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വെള്ളാപ്പള്ളിയെ സ്ഥാനത്തുനിന്ന് നീക്കാൻ ഉത്തരവിട്ടത്.
അന്തരിച്ച പ്രൊഫസർ എം കെ സാനു മാഷാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ് എസ്എൻഡിപി യോഗം. 2006ന് ശേഷം സംഘടന ഓഡിറ്റ് കണക്കുകൾ അധികൃതർക്ക് സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ ബോർഡ് അംഗങ്ങൾക്ക് തുടരാൻ അർഹതയില്ല എന്നുമായിരുന്നു ഹർജി. സുഗമമായ ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു.
Content Highlights: Thushar Vellappally said that reports regarding the disqualification of Vellappally Natesan from the post of General Secretary of SNDP Yogam