കിടക്കുന്നത് ശുചിമുറിക്ക് സമീപം,ആറ്റുകാൽ കുത്തിയോട്ടത്തിന് എത്തിയ കുട്ടികൾക്ക് സൗകര്യം ഒരുക്കിയില്ലെന്ന് പരാതി

സൗകര്യ പ്രശ്നങ്ങൾ പറഞ്ഞിട്ടും ക്ഷേത്രഭാരവാഹികൾ തിരിഞ്ഞു നോക്കിയില്ലെന്ന് രക്ഷിതാക്കൾ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള കുത്തിയോട്ട ചടങ്ങിനെത്തിയ ബാലന്മാർക്ക് സൗകര്യം ഒരുക്കിയില്ലെന്ന് പരാതി. കുട്ടികൾക്ക് കിടക്കുന്നതിന് സ്ഥലമോ കുടിക്കാൻ നല്ല വെള്ളമോ ലഭ്യമാക്കിയില്ലെന്നാണ് പരാതി. സ്‌കൂൾ വരാന്തയിലും ശുചിമുറിക്ക് സമീപവുമാണ് കുട്ടികൾ കിടക്കുന്നത്. 580 ഓളം കുട്ടികളാണ് ദുരിതമനുഭവിക്കുന്നത്.

രക്ഷിതാക്കളിൽ നിന്നും 12,000 രൂപ വീതം ക്ഷേത്രം ഭാരവാഹികൾ വാങ്ങിയിരുന്നു. അട്ടക്കുളങ്ങര സർക്കാർ സത്രം സ്‌കൂളിലാണ് നിലവിൽ കുട്ടികൾ ഉള്ളത്. ഇവിടെ കിടക്കാൻ ക്ലാസ് മുറികൾ പോലും തുറന്ന് നൽകിയിട്ടില്ലെന്നും കടുത്ത വ്രതമെടുത്ത് എത്തുന്ന കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. ശുചിമുറിക്ക് സമീപം നിലത്താണ് കുട്ടികൾ കിടക്കുന്നത്. നിലത്ത് കിടന്നതിനാൽ കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായും ആരോപണമുണ്ട്. കുട്ടികൾക്ക് വയ്യെന്ന് അറിയിച്ചിട്ടും ക്ഷേത്ര ഭാരവാഹികൾ തിരിഞ്ഞുനോക്കിയില്ലെന്നും കുടിക്കാൻ ഒരുക്കിയ വെള്ളം പോലും വൃത്തിഹീനമാണെന്നും രക്ഷിതാവ് പറഞ്ഞു.

ഇന്നലെയായിരുന്നു ആറ്റുകാൽ പൊങ്കാല സമർപ്പണം. രാവിലെ 9.15 ന് ചടങ്ങുകള്‍ ആരംഭിച്ച്, ഉച്ചയ്ക്ക് 2.15നായിരുന്നു നിവേദ്യസമര്‍പ്പണം നടന്നത്.

Content Highlight : Complaints about lack of facilities for children attending the Kuthiyottam ceremony as part of Attukal Pongala

To advertise here,contact us