ആർ ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്

തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്.

തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്. തന്‍റെ യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയതിലാണ് കേസ്.

തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. ദില്ലി നിർഭയ കേസ്, കിളിരൂർ- കവിയൂർ കേസുകൾ, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനിൽ വച്ച് കൊല്ലപ്പെട്ട പെൺകുട്ടി, പെരുമ്പാവൂർ പീഡന കേസ്, തുടങ്ങിയ കേസുകളിലെ അടക്കം വിവരങ്ങൾ പുറത്തുവിട്ടെന്നാണ് പരാതി. സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയിലാണ് കേസ്.

അതിജീവിതയുടെ പേരുവിവരം പരസ്യപ്പെടുത്തരുതെന്ന നിയമത്തെ കുറിച്ച് വ്യക്തമായി

അറിയാവുന്ന പ്രതി, അതിന് വിപരീതമായി തന്റെ ബ്ലോഗിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരകളുടെ പേരുവിവരം പരസ്യപ്പെടുത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലത്തുനിന്നുള്ള ബിജെപി കൗൺസിലറായ ശ്രീലേഖ, പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷ കൂടിയാണ്.

പൊലീസിന്റെ ഭാഗത്തുനിന്ന് നീതിയുക്തമായ അന്വേഷണം നടക്കുമെന്ന വിശ്വാസം തനിക്കില്ലെന്ന് സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആർ ജയചന്ദ്രൻ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് താൻ പൊലീസിനെ സമീപിച്ചത്. കൂടുതൽ തെളിവുകളുമായി ഒക്ടോബർ ഏഴിന് സ്റ്റേഷനിലെത്തി വീണ്ടും പരാതി നൽകി. പൊലീസിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കണ്ടതോടെ സിറ്റി പൊലീസ് കമ്മീഷ്ണർക്കും ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു. മുഖ്യമന്ത്രി പരാതി അന്വേഷണത്തിന് വിട്ടിരുന്നു. എന്നാൽ പൊലീസ് ഈ കേസ് തേയ്ച്ചുമായ്ച്ച്കളയാൻ ശ്രമിക്കുന്നുവെന്ന് മനസിലായതിന് ശേഷം ഒക്ടോബർ 24ന് കോടതിയെ സമീപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: POCSO case against former DGP and Thiruvananthapuram Corporation Councilor R Sreelekha

To advertise here,contact us