കോഴിക്കോട്: വലിയങ്ങാടിയില്‍ പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് നാലുപേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോർപ്പറേഷൻ സെക്രട്ടറിയോടും ജില്ലാ കളക്ടറോടും ഒരാഴ്ചക്കകം റിപ്പോട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി.
അടിയന്തര അറ്റകുറ്റപണികൾ ആവശ്യമായ കെട്ടിടങ്ങൾ മുൻഗണനാക്രമത്തിൽ പുനരുദ്ധാരണം സമയബന്ധിതമായി പൂർത്തിയാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു. മാർച്ചിൽ കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.
ഇന്നലെയാണ് വലിയങ്ങാടിയില്‍ പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് നാല് പേര് മരിച്ചത്. കിനാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശികളായ അഷ്‌റഫ്, ബഷീര്‍ തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. നിരവധി തൊഴിലാളികള്‍ വിശ്രമിക്കാനായി എത്തുന്ന കെട്ടിടം കൂടിയാണിത്. അപകടസമയത്ത് അഞ്ച് തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഫിറ്റ്‌നസ് ഇല്ലാത്ത ബില്‍ഡിങുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് നിരവധി തവണ പറഞ്ഞതാണെന്ന് കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് എസ് വി സയ്യിദ് ഷമീല്‍ മുഹമ്മദ് പറഞ്ഞിരുന്നു.
സംഭവം അനാസ്ഥയാണ്. സുരക്ഷാ സംവിധാനങ്ങളില്‍ ഒരു അടിസ്ഥാനവുമില്ല കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ല. വലിയ അപകടമാണ് നടന്നതെന്നും എവിടെയാണ് കോര്‍പ്പറേഷന് വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും മേയര്‍ ഒ സദാശിവന്‍ പറഞ്ഞിരുന്നു.
കെട്ടിടത്തിന് എഴുപത് വര്‍ഷത്തോളം പഴക്കമുണ്ട്. രണ്ടാഴ്ച മുന്‍പ് ഇതേ കെട്ടിടത്തില്‍ പുതിയ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കെട്ടിടം പൊളിച്ചുനീക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് മറികടന്നാണ് സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
Content Highlight : Following the collapse of a slab in an old building in Kozhikode, the Kerala Human Rights Commission has taken a suo motu case, seeking reports from authorities on safety lapses and accountability.