തിരുവനന്തപുരം: സ്ഥാനാർത്ഥി സംഗമത്തിൽ പങ്കെടുക്കവേ വി ഡി സതീശന് നൽകിയ പേപ്പർ അദ്ദേഹം കീറിക്കളഞ്ഞതിൽ പ്രതികരണവുമായി മഹിളാ കോൺഗ്രസ് നേതാവ് റംലത്ത്. ഇടതു ഹാൻഡിലുകൾ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് റംലത്ത് പറയുന്ന വീഡിയോയാണ് പുറത്ത് വന്നത്. സമൂഹമാധ്യമത്തിൽ രണ്ടുദിവസമായി പ്രതിപക്ഷ നേതാവിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നു. സ്ഥാനാർത്ഥി സംഗമം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വി ഡി സതീശനെ കണ്ടതും തന്റെ പ്രദേശത്ത് നടക്കുന്ന ഒരു പ്രശ്‌നത്തിൽ ചെറിയൊരു നിർദേശം അദ്ദേഹത്തെ അറിയിക്കാനായി ഒരു തുണ്ടു പേപ്പറിൽ അതെഴുതി നൽകിയതെന്നും റംലത്ത് പറയുന്നു.
ഹാരാർപ്പണം നടത്തി മടങ്ങുമ്പോഴാണ് പേപ്പർ നൽകിയത്. സാർ അത് വായിക്കുന്നത് കണ്ടു. വായിച്ച ശേഷം അത് വെച്ചേക്കണ്ടല്ലോ എന്ന് ഓർത്തത് നശിപ്പിച്ച് കളഞ്ഞതാണ്. തനിക്കും സാറിനും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രചരണം എതിർ കക്ഷികൾ നടത്തരുത്. പ്രതിപക്ഷ നേതാവിന്റെ പരിപാടിയിൽ വരുന്ന ജനപങ്കാളിത്തം കണ്ടാണ് ഇത്തരം പ്രചരണങ്ങളെന്നും തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും റംലത്ത് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
സ്ഥാനാർത്ഥി സംഗമത്തിനിടെ പ്രതിപക്ഷ നേതാവ് പേപ്പർ കീറിക്കളയുന്ന ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവും അദ്ദേഹം നൽകിയിരുന്നു. തനിക്ക് ലഭിച്ചത് നിവേദനമായിരുന്നില്ലെന്നും താൻ ഇടപെടേണ്ട ഒരു വിഷമായിരുന്നെന്നും റിപ്പോർട്ടർ ടിവിയുടെ പ്രത്യേക തെരഞ്ഞെടുപ്പ് അഭിമുഖ പരിപാടിയായ 'നേരോ നേതാവേ'യിൽ എക്‌സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാടുമായി സംസാരിക്കവേ സതീശൻ പ്രതികരിച്ചിരുന്നു. താൻ മാത്രം കാണേണ്ട ഒരു വിഷമയിരുന്നു പേപ്പറിലുണ്ടായിരുന്നത്. 25വർഷമായി എംഎൽഎയായിരിക്കുന്ന താൻ നിവേദനം കീറിക്കളയുമോ എന്നും അദ്ദേഹം ചോദിക്കുന്നു.
എകെജി സെന്ററിൽ നിന്നാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നത് എന്നും സതീശൻ ആരോപിച്ചു. താൻ ഒരു സ്ത്രീയുടെ കൈയിൽ നിന്ന് കഷ്ണം കടലാസ് വാങ്ങി, പിന്നാലെ അത് കീറിക്കളഞ്ഞുവെന്നാണ് ആരോപണം. ഒരു സ്ത്രീ തന്ന നിവേദനം എന്ന നിലയിലാണ് അത് പ്രചരിക്കുന്നത്. ആരെങ്കിലും ചെറിയ കടലാസിൽ നിവേദനം തരുമോ? അവർ ഒരു പരാതി എഴുതിത്തന്നതാണ്. താൻ അല്ലാതെ വേറെയാരും അത് കാണാൻ പാടില്ല. അതിനാൽ താൻ അത് കീറിക്കളഞ്ഞുവെന്നും സതീശൻ പറഞ്ഞു. 25 വർഷമായി എംഎൽഎ ആയിരിക്കുന്ന ആളാണ് താൻ. ആരെങ്കിലും നിവേദനം തന്നാൽ താൻ കീറിക്കളയുമോ? ഇത്തരം സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ കനത്തപ്പോൾ ചിരിച്ച് മണ്ണുകപ്പി എന്നും സതീശൻ പറഞ്ഞു.
Content Highlights: A Mahila Congress leader responded to V.D. Satheeshan tearing up her paper during a candidate meetup