ആൺസുഹൃത്തും ജീവൻ വെടിഞ്ഞു; ചിന്നു പാപ്പുവിന്റെ മരണത്തിൽ കുഴങ്ങി പൊലീസ്

മരണത്തിന് രണ്ട് ദിവസം മുൻപ് വരെ ചിന്നു പാപ്പു സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി പല തവണ എടുത്തിട്ടും പൊലീസിന് മരണത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പുവിന്റെ മരണത്തിൽ കാരണം കണ്ടെത്താനാകാതെ പൊലീസ്. ചിന്നു പാപ്പുവിന്റെ നിരവധി സുഹൃത്തുക്കളുടെയും ബന്ധപ്പെട്ടവരുടെയും മൊഴി എടുത്തെങ്കിലും ഇതുവരെയും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെ പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. അവസാനമായി വീട്ടിലെത്തിയപ്പോഴും ചിന്നു പാപ്പു വളരെ സന്തോഷത്തിലായിരുന്നു എന്നാണ് പിതാവിന്റെ പ്രതികരണം. ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദത്തിലായിരുന്നില്ല മകളെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. സുഹൃത്തുക്കളും സമാനമായ മൊഴിയാണ് പൊലീസിന് നൽകിയിരിക്കുന്നത്.

മരണത്തിന് രണ്ട് ദിവസം മുൻപ് വരെ ചിന്നു പാപ്പു സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു. വീഡിയോകൾ പങ്കുവെക്കുകയും കമന്റുകൾക്ക് മറുപടി നൽകുകയുമെല്ലാം ചെയ്തിട്ടുണ്ട്. ചിന്നുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ചിന്നുവിന്റെ മരണത്തിൽ സന്ദേശിന്റെ പ്രേരണയില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം സന്ദേശും ജീവനൊടുക്കിയത് പൊലീസിനെ കുഴക്കുന്നുണ്ട്. സന്ദേശ് ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നെന്നാണെന്നാണ് പൊലീസിന്റെ വാക്കുകൾ. ചിന്നുവിന്റെ മരണവും അതിന് ശേഷം സന്ദേശിനെതിരെ ഉണ്ടായ കടുത്ത സൈബർ ആക്രമണവുമാകും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിലവിൽ കരുതുന്നത്.

ചിന്നു പാപ്പുവിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫോണിലെ വിശദമായ പരിശോധനയ്ക്ക് ശേഷം ആത്മഹത്യയിലേക്ക് നയിക്കാനിടയായ സാഹചര്യത്തെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ഫെബ്രുവരി 9നാണ് സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സുള്ള ചിന്നു പാപ്പുവിന്റെ മരണം നടക്കുന്നത്. തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് ആൺസുഹൃത്ത് മുറിയിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വളരെ കാലമായി ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ആസാദ് നഗറിലെ ക്വാട്ടേഴ്സിൽ വാടകയ്ക്ക് കഴിയുകയായിരുന്നു. ചിന്നുവും ആൺസുഹൃത്തും ഒരുമിച്ചായിരുന്നു താമസം.

Content Highlights : Influencer Chinnu Pappu's death police are not able to find the reason even after a week. Boyfriend Sandesh's death creates more trouble for police

To advertise here,contact us