പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നടത്തിയ വകയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടമെന്ന് സൂചന. 3.40 കോടി രൂപയുടെ നഷ്‌ടമെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞദിവസം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
ആഗോള അയ്യപ്പ സംഗമം നടത്തിപ്പിന് ദേവസ്വം ബോർഡ് അഡ്വാൻസായി മൂന്ന് കോടി രൂപയാണ് നൽകിയത്. ഇത് സ്പോൺസർഷിപ്പിലൂടെ തിരികെപ്പിടിക്കാം എന്നായിരുന്നു ദേവസ്വം ബോർഡിന്റെ ധാരണ. എന്നാൽ ഈ തുക തിരികെ ലഭിച്ചില്ല. ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിന് ബോർഡിന്റെയോ സർക്കാരിന്റെയോ ഫണ്ട് ഉപയോഗിക്കാൻ പാടില്ല എന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. ഇങ്ങനെയിരിക്കെയാണ് ദേവസ്വം ബോർഡിന് ചിലവാക്കിയ പണം തിരികെ ലഭിക്കാതെ വന്നിരിക്കുന്നത്.
അതേസമയം, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമർശമുണ്ട്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം മിനുട്സിൽ ഇല്ലായിരുന്നു എന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. ഫണ്ട് വിനിയോഗത്തിൽ അവ്യക്തതകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 20നാണ് ആഗോള അയ്യപ്പ സംഗമം നടന്നത്. ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടത്തിയ സംഗമം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ആഗോള അയ്യപ്പ സംഗമത്തെ യുഡിഎഫും ബിജെപിയും ശക്തമായി എതിർത്തിരുന്നു. രാഷ്ട്രീയ നേട്ടം മാത്രമാണ് അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചിരുന്നു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാതെ സഹകരണമില്ലെന്നായിരുന്നു യുഡിഎഫ് പ്രഖ്യാപനം.
Content Highlights: Travancore Devaswom Board reportedly suffers a loss of Rs 3.40 crore after conducting the Global Ayyappa Meet, with financial details likely to come under scrutiny