ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പാലായിൽ മത്സരിക്കുമോ എന്നത് പാർട്ടി തീരുമാനിക്കുമെന്ന് ജോസ് കെ മാണി എംപി. എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് സ്നേഹം കൂടിയത് കൊണ്ടാണെന്നും റോഷി ചോരത്തിളപ്പുള്ള നേതാവാണെന്നും ജോസ് കെ മാണി പറഞ്ഞു.
ഇടതുപക്ഷ സർക്കാരിന് തുടർഭരണം ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു. സാധാരണക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകാനായി എന്നും തുടർഭരണം ഉറപ്പാക്കുന്ന പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്നും ജോസ് കെ മാണി പറഞ്ഞു.കേന്ദ്രസർക്കാരിനെതിരെയും ജോസ് കെ മാണി ആഞ്ഞടിച്ചു. സകല നിയമങ്ങൾക്കും മേൽ കേന്ദ്രം കത്തിവെയ്ക്കുകയാണ് എന്നും നിയമങ്ങൾക്ക് ദയാവധം സംഭവിക്കുകയാണ് എന്നും ജോസ് കെ മാണി പറഞ്ഞു. സ്പീക്കറുടെ പദവിക്ക് വിലയില്ലാതാക്കിയ കാലഘട്ടമാണ് ഉണ്ടാകുന്നത് എന്നും ജോസ് കെ മാണി വിമർശിച്ചു.
കഴിഞ്ഞ ദിവസമാണ് ജോസ് കെ മാണി പാലായിൽ തന്നെ മൽസരിക്കുമെന്ന് റോഷി അഗസ്റ്റിൻ തറപ്പിച്ചുപറഞ്ഞത്. എൽഡിഎഫ് ജാഥയുടെ ഭാഗമായി മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ജോസിനെ അടുത്തിരുത്തിക്കൊണ്ട് റോഷി അഗസ്റ്റിന്റെ പ്രതികരണം ഉണ്ടായത്. പാലായിൽ മത്സരിക്കുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് പാർട്ടി തീരുമാനിക്കും എന്നായിരുന്നു ജോസിന്റെ മറുപടി. അപ്പോൾത്തന്നെ റോഷി അഗസ്റ്റിൻ മൈക്ക് പിടിച്ചുവാങ്ങി ജോസ് പാലായിൽ തന്നെ മത്സരിക്കുമെന്നും അത് പാർട്ടിയുടെ തീരുമാനമാണ് എന്ന് പറയുകയും ചെയ്തു. സമയമാകുമ്പോൾ പ്രഖ്യാപിക്കുമെന്നും എല്ലാ മേഖലയിലും വിജയമുണ്ടാകുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു.
Content Highlights: Kerala Congress (M) leader and MP Jose K. Mani said that the decision on whether he would contest from the Pala constituency in the upcoming Assembly election would be taken by the party. Responding to Roshy Augustine’s recent announcement about his candidature, Jose K. Mani said the statement was made out of affection and described Roshy as a passionate and energetic leader.