കാട്ടാക്കട: കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ പാപ്പാന്‍ വിഷ്ണുവിനെ ആന വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തി കൊന്ന സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് കണ്‍സര്‍വേറ്റര്‍ ശ്യാം മോഹന്‍ലാലിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും അറിയിക്കണം.
സംഭവത്തില്‍ ശ്യാം മോഹന്‍ലാൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം സ്‌പെഷ്യല്‍ ഓഫീസര്‍ പ്രതികരിച്ചിരുന്നു.
കുളിപ്പിക്കുന്നതിനിടെയായിരുന്നു കുട്ടിക്കൊമ്പന്‍ പാപ്പാന്‍ വിഷ്ണുവിനെ വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തി കൊന്നത്. പുനരധിവാസ കേന്ദ്രത്തിലെ റിസര്‍വോയറില്‍ കുളിപ്പിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. 2018 മുതല്‍ ഇവിടെ ജോലി ചെയ്തുവരുന്നയാളാണ് വിഷ്ണു. പാപ്പാന്‍ ജോലിയോടുള്ള ഇഷ്ടം കൊണ്ടായിരുന്നു ഇതേ ജോലി തെരഞ്ഞെടുത്തത്.
കുളിപ്പിക്കുന്നതിനിടെ പെട്ടെന്ന് തുമ്പിക്കൈയില്‍ കോരിയെടുത്ത് വിഷ്ണുവിനെ വെള്ളത്തില്‍ അടിക്കുകയും പിന്നാലെ ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന മറ്റ് ആനകളുടെ പാപ്പാന്മാര്‍ വിഷ്ണുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിക്കൊമ്പന്‍ ആരെയും അടുപ്പിച്ചിരുന്നില്ല. ഒടുവില്‍ പാപ്പാന്മാരും വനപാലകരും ചേര്‍ന്ന് ആനയെ വിരട്ടി മാറ്റിയശേഷമാണ് വിഷ്ണുവിനെ പുറത്തെടുത്തത്. ഉടന്‍ ആര്യനാട്ടെ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
Content Highlights: Human Rights Commission intervenes in the incident of elephant trampling a man in Kottoor