സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു, ശമ്പളം വര്‍ധിക്കും; പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു

ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ്. 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശിക മാര്‍ച്ച് മാസത്തിനകം തീര്‍ക്കും. ഡി എ കുടിശ്ശിക പൂര്‍ണ്ണമായും നല്‍കുമെന്നും ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ അവശേഷിക്കുന്ന കുടിശിക മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതിയും പ്രഖ്യാപിച്ചു.

അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതിയാണ് പ്രഖ്യാപിച്ചത്. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഉറപ്പ് നല്‍കും. റീ ബില്‍ഡ് കേരളയ്ക്കായി 1,000 കോടി പ്രഖ്യാപിച്ചു. നവകേരള സദസ്സ് വഴി ഉയര്‍ന്നുവന്ന അടിസ്ഥാന വികസന കാര്യങ്ങള്‍ക്ക് 210 കോടിയും വകയിരുത്തും. സിവില്‍ സപ്ലൈസ് വകുപ്പിന് 95 കോടി, സപ്ലൈകോ ഔട്ട്‌ലെറ്റ് നവീകരണത്തിന് 17 കോടി രൂപയും പ്രഖ്യാപിച്ചു. പൊലീസ് സേനയ്ക്ക് 185.80 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്നാക്ക ക്ഷേമ വികസന കോര്‍പ്പറേഷന് 39.77 കോടി, ന്യൂനപക്ഷ ക്ഷേമത്തിന് 99.64 കോടി, ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദേശ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പിന് നാല് കോടി, ന്യൂനപക്ഷ ധനകാര്യ കമ്മീഷന് 12 കോടി രൂപയും പ്രഖ്യാപിച്ചു. പട്ടിക വര്‍ഗ വികസനത്തിന് 1012 കോടി രൂപ, പട്ടിക വര്‍ഗ വകുപ്പിന് 775 കോടി രൂപ പട്ടികജാതി വികസനത്തിന് 3507 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Kerala Budget 2026 The government has officially announced the 12th Salary Revision Commission

To advertise here,contact us