മൂന്നാം ബലാത്സംഗക്കേസ്; ജാമ്യാപേക്ഷ നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍, നാളെ പരിഗണിക്കും

അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്ന വാദമാണ് അപേക്ഷയില്‍ ഉന്നയിക്കുന്നത്

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പത്തനംതിട്ട സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാലാണ് നീക്കം. അപേക്ഷ കോടതി നാളെ പരിഗണിക്കും.

അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്ന വാദമാണ് അപേക്ഷയില്‍ ഉന്നയിക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ അടക്കം വാദം നടക്കുന്ന വേളയില്‍ ഹാജരാക്കാനും നീക്കമുണ്ട്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും സാങ്കേതിക നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നതും ജാമ്യാപേക്ഷയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ബലാത്സംഗക്കുറ്റം നിലനില്‍ക്കുന്നതിനാവശ്യമായ തെളിവുകളുണ്ടെന്ന മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം രാഹുലിന് തിരിച്ചടിയാണ്. ഒപ്പം, അന്വേഷണത്തോട് രാഹുല്‍ സഹകരിക്കുന്നില്ലെന്ന വിവരം പ്രോസിക്യൂഷന്‍ വാദം നടക്കുമ്പോള്‍ കോടതിയെ അറിയിക്കുകയും ചെയ്യും.

ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് യുവതി രാഹുലിനെതിരായ പരാതിയില്‍ ഉയര്‍ത്തിയത്.

Content Highlights: Rahul Mamkootathil files bail plea over third case

To advertise here,contact us