തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാന്‍ ആരംഭിച്ച ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ നേതാക്കൾക്ക് പെരുമാറ്റച്ചട്ടവുമായി സിപിഐഎം. ജനങ്ങളുമായി തര്‍ക്കിക്കാന്‍ നില്‍ക്കരുത്, ജനങ്ങള്‍ പറയുമ്പോള്‍ ഇടക്ക് കയറി സംസാരിക്കരുത്, ക്ഷമാപൂര്‍വ്വം മറുപടി നല്‍കണം എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് നേതാക്കള്‍ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ജനുവരി 15നാണ് നേതാക്കളുടെ ഗൃഹസന്ദര്‍ശനം ആരംഭിച്ചത്. ഈ മാസം 25 വരെ ഗൃഹസന്ദര്‍ശനം തുടരും.
ചെറിയ സ്‌ക്വാഡുകളായി വീട് കയറണം, വീട്ടുകാരുമായി പരിചയമുള്ളവര്‍ നിര്‍ബന്ധമായും സ്‌ക്വാഡില്‍ ഉണ്ടായിരിക്കണം, വീടിനകത്ത് ഇരുന്ന് സംസാരിക്കാനാണ് ശ്രമിക്കേണ്ടത്, കുടുംബമേധാവികള്‍ക്ക് അര്‍ഹതപ്പെട്ട പരിഗണന നല്‍കി എല്ലാ അംഗങ്ങളുമായും സംസാരിക്കുന്ന രീതിയാണ് ഉണ്ടാവേണ്ടത്, കുടുംബത്തിന്റെ പൊതുപശ്ചാത്തലം മനസ്സിലാക്കിക്കൊണ്ട് ഇടപെടണം, തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് ചര്‍ച്ച ആരംഭിക്കുന്നതാവും നന്നാവുക, തിരിച്ചടിയുണ്ടായ ഇടങ്ങളാണെങ്കില്‍ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നതില്‍ വെച്ച് സംസാരം ആരംഭിക്കാം, പൊതുധാരണകളുള്ളയാളാണെങ്കില്‍ തെരഞ്ഞെടുപ്പിലെ പൊതുസ്ഥിതിയിലും ചര്‍ച്ച തുടങ്ങാം, നമ്മളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറയിപ്പിക്കുകയും ക്ഷമാപൂര്‍വ്വം കേള്‍ക്കുകയും വേണം. ഇടയ്ക്ക് കയറി സംസാരിക്കരുത്, വിമര്‍നങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നും നേതാക്കള്‍ക്ക് നിര്‍ദേശമുണ്ട്.
തര്‍ക്കിച്ച് ജയിക്കാനല്ല, മറിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ശരിയായ ധാരണകളിലെത്തിക്കാനും ക്ഷമാപൂര്‍വ്വം ഇടപെടണം, നമ്മളുമായി പലവിധ കാരണങ്ങളാല്‍ വിട്ടുപോയ സഖാക്കളുമായി തുറന്ന ചര്‍ച്ച നടത്താന്‍ അവസരം ഒരുക്കണം, തുടര്‍ച്ചയായി ആ വീടുമായി ബന്ധം സ്ഥാപിക്കാനും ശ്രമിക്കണം, വര്‍ഗ്ഗീയ സംഘടനകളെ വിമര്‍ശിക്കുന്നത് ഏതെങ്കിലും മതത്തോടുള്ള വിദ്വേഷമല്ല എന്ന കാര്യം വ്യക്തമാക്കാന്‍ അവസരം കിട്ടിയാല്‍ ശ്രമിക്കണം, ആര്‍എസ്എസിനെതിരായ വിമര്‍ശനം ഹിന്ദു വിശ്വാസികള്‍ക്കെതിരല്ലെന്നും ജമാഅത്തെ ഇസ്ലാമിയേയും ലീഗിനേയും വിമര്‍ശിക്കുന്നത് ഇസ്ലാം വിരോധമല്ലെന്നുമുള്ള കാര്യം വ്യക്തമാക്കണം, കാസപോലുള്ള സംഘടനകള്‍ നടത്തുന്ന വിദ്വേഷ പ്രചരണങ്ങളും മനസ്സിലാക്കി പ്രതിരോധിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പെരുമാറ്റചട്ടത്തില്‍ നിര്‍ദേശിക്കുന്നു.
Content Highlights: cpim griha samparkkam code of conduct to leaders