എത്തിയത് യുവതിയുമായി സംസാരിക്കാൻ,Club7 ഹോട്ടലിൽ വന്ന കാര്യം സമ്മതിച്ച് രാഹുൽ,ലാപ്ടോപ്പിനായി വടകരയിലും അന്വേഷണം

രാഹുല്‍ സഹകരിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കി. തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരികെ എ ആര്‍ ക്യാമ്പിലേക്ക് പൊലീസ് തിരിച്ചു. തല്‍ക്കാലം മറ്റ് ഇടങ്ങളില്‍ തെളിവെടുപ്പ് ഇല്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ക്യാമ്പില്‍ കൊണ്ടുപോയി വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.

ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. ക്ലബ് 7 ഹോട്ടലില്‍ വന്ന കാര്യം രാഹുല്‍ സമ്മതിച്ചിട്ടുണ്ട്. 408ാം നമ്പര്‍ മുറിയും രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിജീവിതയുമായി സംസാരിക്കാനാണ് എത്തിയതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്നാല്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മറുപടി നല്‍കിയിട്ടില്ല. അതിജീവിത നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ആരായാന്‍ ഇന്ന് വിശദമായി വീണ്ടും രാഹുലിനെ ചോദ്യം ചെയ്യും.

രാഹുല്‍ ബി ആര്‍ എന്ന രജിസ്റ്ററിലെ പേരും നിര്‍ണായക തെളിവായി എസ്‌ഐടിക്ക് സ്വീകരിച്ചിട്ടുണ്ട്. രാഹുല്‍ സഹകരിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവില്‍ രാഹുലിന്റെ ലാപ്പ്ടോപ്പ് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുകയാണ് അന്വേഷണ സംഘം. പാലക്കാടും വടകരയിലും പരിശോധന നടത്താനാണ് നീക്കം. രാഹുലുമായി ബന്ധമുള്ള മറ്റ് ചില സ്ഥലങ്ങളിലും പരിശോധന നടത്തും.

അതേസമയം പാലക്കാട് ഹോട്ടല്‍ മുറിയില്‍ നിന്ന് ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഫോണില്‍ നിര്‍ണായക ചാറ്റുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. കസ്റ്റഡിയിലെടുക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ എടുക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് സമ്മതിച്ചിരുന്നില്ല. പിന്നീട് മുറിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയായിരുന്നു രാഹുലുമായി അന്വേഷണ സംഘം തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ യുവജന രാഷ്ടീയ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് വലിയ സുരക്ഷയും ഒരുക്കിയിരുന്നു. മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിനെ കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയില്‍ ഹാജരാക്കേണ്ടത്. 16ന് രാഹുലിന്റെ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കും.

Content Highlights: Rahul Mamkootathil MLA has confirmed that both he and the survivor reached the Club 7 Hotel

To advertise here,contact us