സണ്‍സ്‌ക്രീന്‍ മുതല്‍ 3 BHK ഫ്‌ളാറ്റ് വരെ, പട്ടിണിയാണെന്ന് പറഞ്ഞും പണം തട്ടി; രാഹുലിനെതിരെ അതിജീവിതയുടെ മൊഴി

എംഎല്‍എ ആയപ്പോള്‍ പാലക്കാട് ഫ്‌ളാറ്റ് വാങ്ങണമെന്നും ഒന്നിച്ചുതാമസിക്കാമെന്നും രാഹുല്‍ യുവതിയോട് പറഞ്ഞു

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സാമ്പത്തിക ചൂഷണത്തിന് ഇരയാക്കിയെന്നും അതിജീവിതയുടെ മൊഴി. സൗന്ദര്യവര്‍ധക വസ്തുക്കള്‍ മുതല്‍ ഫ്‌ളാറ്റുവരെ രാഹുല്‍ പലതവണയായി യുവതിയില്‍ നിന്നും വാങ്ങുകയും ആവശ്യപ്പെട്ടതായും യുവതി പൊലീസില്‍ മൊഴി നല്‍കി. പുറത്ത് യാത്ര ചെയ്യുന്നതുകൊണ്ട് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണമെന്നും ബ്രാന്‍ഡ് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട രാഹുല്‍ പിന്നീട് അത് വാങ്ങിക്കൊടുക്കാന്‍ പറയുകയായിരുന്നു. ഇത് പ്രകാരം ബ്ലൂ കളറിലുള്ള ഫോസിലിന്റെ വാച്ചും ഷാംപുവും കണ്ടീഷണറും സണ്‍സ്‌ക്രീനും ഓണ്‍ലൈനിലൂടെ വാങ്ങിക്കൊടുക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. 10,000 രൂപ ചെരുപ്പ് വാങ്ങാന്‍ അയച്ചുകൊടുത്തു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ആഹാരം പോലും കഴിക്കാന്‍ പണമില്ലെന്ന് പറഞ്ഞ് 10,000 രൂപ രാഹുലിന്റെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കാന്‍ ഫെന്നി നൈമാന്‍ ആവശ്യപ്പെട്ടത് പ്രകാരം ചെയ്തുവെന്നും മൊഴി.

എംഎല്‍എ ആയപ്പോള്‍ പാലക്കാട് ഫ്‌ളാറ്റ് വാങ്ങണമെന്നും ഒന്നിച്ചുതാമസിക്കാമെന്നും രാഹുല്‍ യുവതിയോട് പറഞ്ഞു. തന്റെ കയ്യില്‍ കാശില്ലായെന്നും നിലവില്‍ ബില്‍ടെക് സമ്മിറ്റ് ഫ്‌ളാറ്റില്‍ താമസിക്കുന്നതിനാല്‍ വിലകുറച്ച് വാങ്ങിക്കാമെന്നും രാഹുല്‍ പറഞ്ഞതായാണ് മൊഴി. ഫ്‌ളാറ്റിന്റെ പ്രൊപ്പോസല്‍ തനിക്ക് അയച്ചു തന്നു. 2 ബിഎച്ച്‌കെ പോരെയെന്നും 3 ബിഎച്ച്‌കെ വേണോ എന്നും താന്‍ രാഹുലിനോട് ചോദിച്ചു. അത് വേണമെന്ന് രാഹുല്‍ പറയുകയും ഒരാളുടെ നമ്പര്‍ അയച്ച് നല്‍കുകയുമായിരുന്നു. ആ നമ്പറില്‍ വിളിച്ചപ്പോള്‍ ഒരുകോടി 14 ലക്ഷം ആവുമെന്ന് പറഞ്ഞു. അത്രയും പണമില്ലാത്തതിനാല്‍ അത് വിട്ടുവെന്നും യുവതി മൊഴി നല്‍കി.

അതിജീവിത നല്‍കിയ മൊഴിയില്‍ ചൂരല്‍മലയിലെ ഫണ്ട് ശേഖരണത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. ഫെന്നി നൈനാനെ അടക്കം പരാമര്‍ശിക്കുന്നതാണ് അതിജീവിതയുടെ മൊഴി. ചൂരല്‍മലയിലെ ആവശ്യത്തിനായി ഫണ്ട് കളക്ട് ചെയ്യുന്ന സമയത്ത് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍ പറഞ്ഞിട്ട് ഫെന്നിയുടെ അക്കൗണ്ടിലേയ്ക്ക് 5000 രൂപ അയച്ച് നല്‍കിയെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്.

Content Highlights: Survivor's statement that Rahul mamkootathil exploited her financially

To advertise here,contact us