തിരുവനന്തപുരം: റെയിൽവേ പരിസരത്തേക്കുള്ള വാഹനങ്ങളുടെ അനധികൃത പ്രവേശനം തടയാൻ നടപടി ഏർപ്പെടുത്താൻ ഒരുങ്ങി റെയിൽവേ സുരക്ഷാ സേന. അപകട സാധ്യതയുള്ള മേഖലകളിൽ തടസ്സങ്ങൾ വെക്കാനാണ് ആർപിഎഫ് തീരുമാനം. 2025 ഡിസംബർ 23ന് വർക്കല അകത്തുമുറിയില്‍ വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ച സംഭവത്തെ തുടർന്നാണ് ഈ നീക്കം.
നിയന്ത്രണം വിട്ട് പ്ലാറ്റ് ഫോമിലേക്ക് ഇടിച്ചുകയറിയ ഓട്ടോ ട്രാക്കിലേക്ക് വീഴുകയും അതേസമയം കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ഓട്ടോയിൽ ഇടിക്കുകയുമായിരുന്നു. ഓട്ടോ ട്രാക്കിൽ മറിഞ്ഞ ഉടനെ മദ്യപിച്ചിരുന്ന ഡ്രൈവർ ഓടി രക്ഷപെട്ടെങ്കിലും പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വന്ദേ ഭാരത് ഉൾപ്പെടെയുള്ള സർവീസുകൾ ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടു.
സംഭവത്തിൽ ആർക്കും പരിക്കുകൾ സംഭവിച്ചില്ലെങ്കിലും ഇത്തരം കുറ്റകൃത്യങ്ങൾ തടയാനുള്ള നീക്കത്തിലാണ് ആർപിഎഫ്. റെയിൽവേ ട്രാക്കിലേക്ക് അനധികൃതമായി വാഹനങ്ങൾ കടക്കാൻ സാധ്യതയുള്ള ഇടങ്ങൾ ആർപിഎഫിൻെറ നേതൃത്വത്തിൽ ബ്ലോക്ക് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ റെയിൽവേ ആക്ട് പ്രകാരം ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യും. കൂടാതെ മോട്ടോർ വാഹന വകുപ്പ് വഴി ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുക, അപകടം മൂലം റെയിൽവേക്ക് സംഭവിച്ച നഷ്ടം പ്രതിയിൽ നിന്ന് ഈടാക്കുക തുടങ്ങിയ നടപടികളായിരിക്കും ആർപിഎഫ് സ്വീകരിക്കുക.
അകത്തുമുറിയിലെ അപകടത്തിൽ ഡ്രൈവർ സുധിക്കെതിരെ റെയിൽവേ ആക്ട് 1989 പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നു. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ 5 വർഷം വരെ തടവ് ലഭിക്കാം.
Content Highlight: Railway Protection Force is stepping to action against vehicle trespassing in railway premises on the grounds of
autorickshaw–Vande Bharat mishap in Akathumury.