പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കും: പി വി അന്‍വര്‍

പിണറായിസത്തിനെതിരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സഖാക്കളടക്കം വോട്ട് ചെയ്യുമെന്നും പിവി അന്‍വര്‍ പറഞ്ഞു

മലപ്പുറം: പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പി വി അന്‍വര്‍. താന്‍ പണ്ട് പറഞ്ഞ പല കാര്യങ്ങളും പിന്നീട് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. കേരളത്തിന്റെ മതേതര സ്വഭാവത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്ന നിലപാട് ഒരു ഇടതുപക്ഷ മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായി എന്നറിഞ്ഞ ജനങ്ങളാണ് പിണറായിക്കെതിരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പിണറായിസത്തിനെതിരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സഖാക്കളടക്കം വോട്ട് ചെയ്യുമെന്നും പിവി അന്‍വര്‍ പറഞ്ഞു. തന്നെ പിന്തുണച്ച യുഡിഎഫ് നേതാക്കള്‍ക്ക് നന്ദി പറഞ്ഞ അന്‍വര്‍ തനിക്ക് വളരെ സന്തോഷമുള്ള ദിനമാണെന്നും കൂട്ടിച്ചേര്‍ത്തു.

പിണറായി വെള്ളാപ്പള്ളി നടേശനെ തോളിലേറ്റി നടക്കുകയാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങളെ മാറ്റി നിര്‍ത്തുന്നു. നിരീശ്വരവാദികളെ കുത്തിക്കയറ്റിയത് കൊണ്ടാണ് ശബരിമലയില്‍ കൊള്ള നടന്നത്. എല്ലാവരും കൈവിട്ട സര്‍ക്കാരും മുഖ്യമന്ത്രിയുമാണിത്. രണ്ടാം ടേമില്‍ മന്ത്രിമാരെ വെട്ടിയത് മുഖ്യന്‍ ഇടപ്പെട്ടാണ്. അത് മരുമകനെ മന്ത്രിയാക്കാന്‍ വേണ്ടിയാണെന്നും അന്‍വര്‍ ആരോപിച്ചു. യുഡിഎഫ് മത്സരിക്കാന്‍ പറയുന്ന ഇടങ്ങളില്‍ താന്‍ മത്സരിക്കും. യുഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന് പറഞ്ഞാലും പൂര്‍ണ്ണപിന്തുണ നല്‍കുമെന്നും അന്‍വര്‍ വ്യക്തമാക്കി.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം നേരത്തെ തുടങ്ങാനാണ് യുഡിഎഫ് തീരുമാനം.

പിവി അൻവറിനൊപ്പം സി കെ ജാനുവിനെയും മുന്നണിയില്‍ ഉള്‍പ്പെടുത്തും. സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കാനും സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കാനും യുഡിഎഫ് ആലോചനയിലുണ്ട്.

അതേസമയം, ജനുവരി ആദ്യവാരമായിരിക്കും എല്‍ഡിഎഫ് യോഗം നടക്കുക. ചൊവ്വാഴ്ച നടന്ന എല്‍ഡിഎഫ് യോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ചയായിരുന്നില്ല. മുന്നണിയിലെ ഘടകകക്ഷികളോട് ഫലത്തെ വിലയിരുത്താനാണ് മുന്നണി കണ്‍വീനര്‍ ആവശ്യപ്പെട്ടത്. ജനുവരിയിലെ യോഗത്തില്‍ പരാജയത്തിന് കാരണമായ ഘടകങ്ങള്‍ മുന്നണി പരിശോധിക്കും. പിന്നീട് തിരുത്തല്‍ നടപടികളിലേക്ക് കടക്കും.

Content Highlights: pv anvar says he will stand with udf for working against pinarayism

To advertise here,contact us