എട്ട് സ്ഥലങ്ങൾ, റിസോർട്ടുകളും ഫാം ഹൗസുകളും ഒളിവിടങ്ങൾ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിവ് ജീവിതം ഇങ്ങനെ

രാഹുല്‍ മാങ്കൂട്ടത്തിലിനോട് പാലക്കാട് താമസിക്കുന്ന ഫ്‌ളാറ്റ് ഒഴിയണമെന്ന് അസോസിയേഷന്‍ നിര്‍ദേശം

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ കഴിഞ്ഞത് എട്ട് ഇടങ്ങളിലെന്ന് വിവരം. വൈകിയെങ്കിലും ഈ സ്ഥലങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞു. കോയമ്പത്തൂര്‍, ബാഗലൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ രാഹുല്‍ ഒളിവില്‍ കഴിഞ്ഞതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഹൊസൂര്‍, കോറമംഗല, കെമ്പഗൗഡ, മുത്തുഗഡഹള്ളി, ബൊമ്മസാന്ദ്ര എന്നിവിടങ്ങളിലും രാഹുല്‍ ഒളിവില്‍ കഴിഞ്ഞു.

രാഹുലിനെ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും സഹായിച്ചതായാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു സ്ഥലത്ത് പരമാവധി കഴിഞ്ഞത് അഞ്ചുമണിക്കൂറാണെന്നാണ് വിവരം. റിസോര്‍ട്ടുകളും ഫാം ഹൗസുകളും വില്ലകളുമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒളിയിടങ്ങള്‍. ഈ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഇന്നലെ മുതല്‍ എസ്‌ഐടിയുടെ നിരീക്ഷണത്തിലാണ്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനോട് പാലക്കാട് താമസിക്കുന്ന ഫ്‌ളാറ്റ് ഒഴിയണമെന്ന് നിര്‍ദേശിച്ചുണ്ട്. ഫ്‌ളാറ്റിലെ അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് തീരുമാനം. ഫ്‌ളാറ്റ് ഉടന്‍ ഒഴിയണമെന്നാണ് അസോസിയേഷന്‍ രാഹുലിന് അയച്ച നോട്ടീസ്. ഉടന്‍ ഒഴിയുമെന്ന് രാഹുലും അറിയിച്ചിട്ടുണ്ട്. ഈ മാസം 25 നകം ഒഴിയണമെന്നാണ് അസോസിയേഷന്റെ നിര്‍ദേശം. മറ്റ് ഫ്‌ളാറ്റ് വാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

എന്നാല്‍ ഇരു കേസുകളിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ സജീവമാകാനാണ് രാഹുലിന്റെ നീക്കം. നിലവില്‍ പാലക്കാട് തന്നെ തുടരുകയാണ് രാഹുല്‍. പാലക്കാട്ടെയും മാത്തൂരിലെയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരില്‍ കണ്ടു. ഇന്നലെ തന്നെ രാഹുല്‍ എംഎല്‍എ ഓഫീസില്‍ എത്തിയിരുന്നു. രാഹുല്‍ ഇന്ന് അടൂരിലേക്ക് തിരിക്കുമെന്നും സൂചനയുണ്ട്.

Content Highlights: Rahul Mamkootathil hiding in eight places

To advertise here,contact us