മദ്യലഹരിയിൽ ഭാര്യയ്ക്കും പ്ലസ് വൺ വിദ്യാർത്ഥിയായ മകനും പിതാവിന്‍റെ മർദ്ദനം; 4 വർഷമായി അനുഭവിക്കുന്ന ക്രൂരത

കണ്ണ് ഓപ്പറേഷന്‍ ചെയ്തിരുന്ന അമ്മയെയും ഇയാള്‍ മര്‍ദിച്ചതായി ഭാര്യ റിപ്പോര്‍ട്ടറിനോട് പറഞ്ഞു

തിരുവനന്തപുരം: മദ്യലഹരിയില്‍ മകനെ നിരന്തരം മര്‍ദ്ദിച്ച് പിതാവ്. തിരുവനന്തപുരം പാറശാലയിലെ കൊല്ലയില്‍ പഞ്ചായത്തിലെ പശുക്കോട്ട് കോണത്താണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് പിതാവ് പ്രവീണ്‍ നിരന്തരം മര്‍ദിച്ചത്. ഭാര്യയെയും നിരന്തരമായി മര്‍ദ്ദിക്കാറുണ്ട്. മര്‍ദ്ദന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

കഴിഞ്ഞ നാല്‌വര്‍ഷമായി മര്‍ദ്ദനം തുടരുന്നുവെന്ന് പ്രവീണിന്റെ ഭാര്യ ശാന്തികൃഷ്ണന്‍ പറയുന്നു. പ്രവീണിനെതിരെ നേരത്തെ പരാതി നല്‍കിയിട്ടും മാരായമുട്ടം പൊലീസ് നടപടി എടുത്തില്ലെന്ന് ഭാര്യ ആരോപിച്ചു. മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് റിപ്പോര്‍ട്ടറിനെ സമീപിച്ചതെന്നും ശാന്തികൃഷ്ണ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷമായി. ഒരു മകളും ഉണ്ട്. വര്‍ഷങ്ങളായി സഹിക്കുന്നു. മദ്യപിക്കാത്തപ്പോള്‍ മകനോട് സ്‌നേഹമാണ്. ക്രൂരമായി മര്‍ദിക്കും. മകന് പുറത്ത് പറയാന്‍ താല്‍പര്യമില്ല. അതുകൊണ്ടാണ് ഞാന്‍ മുന്നിട്ടിറങ്ങിയത്. കണ്ണ് ഓപ്പറേഷന്‍ ചെയ്തിരിക്കുന്ന അമ്മയെ കണ്ണിലടിച്ചു. മിക്കവരും ഭര്‍ത്താവിനാണ് പിന്തുണ നല്‍കുന്നത്', ശാന്തി പറഞ്ഞു.

ഗതികേട് കൊണ്ടാണ് ഇപ്പോള്‍ പുറത്ത് പറയുന്നതെന്ന് ശാന്തി കൂട്ടിച്ചേര്‍ത്തു. മകനെ കൊല്ലുമെന്ന് ഉറപ്പായപ്പോഴാണ് മര്‍ദ്ദന വിവരം പുറത്ത് പറയുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്മയെ മര്‍ദ്ദിക്കുമ്പോള്‍ ഇടപെട്ടതിനാണ് തന്നെ മര്‍ദിക്കുന്നതെന്ന് മകനും റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Content Highlights: Alcoholic Father beat son in Thiruvananthapuram

To advertise here,contact us