മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയതില്‍ പ്രതികരണവുമായി ദൃക്‌സാക്ഷി സുരേന്ദ്രന്‍. തന്റെ കൈയില്‍ ഉണ്ടായിരുന്ന കാടുവെട്ട് യന്ത്രം വാങ്ങി മൊയ്തീന്‍ പ്രവീണിന്റെ കഴുത്തില്‍ വീശുകയായിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പ്രവീണും മൊയ്തീനും തമ്മില്‍ ഒരു വാക്കുപോലും സംസാരിച്ചില്ല. സംഭവ സ്ഥലത്തുതന്നെ പ്രവീണ്‍ മരിച്ചെന്നും സുരേന്ദ്രന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
രാവിലെ 6.40 ഓടെയാണ് സംഭവമെന്നും സുരേന്ദ്രന്‍ പറഞ്ഞു. താന്‍ സ്‌കൂട്ടറിലും പ്രവീണ്‍ ബൈക്കിലുമായി ചാരങ്കാവിലേക്ക് എത്തി. ജോലിക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു. ഈ സമയം തന്റെ കൈയില്‍ കാടുവെട്ട് യന്ത്രമുണ്ടായിരുന്നു. താന്‍ വന്നപാടെ തന്റെ കൈവശമുണ്ടായിരുന്ന കാടുവെട്ട് യന്ത്രം മൊയ്തീന്‍ ചോദിച്ചുവാങ്ങി. ഈ സമയം പ്രവീണും അവിടേയ്ക്ക് എത്തി. തൊട്ടു പിന്നാലെ പ്രവീണിന്റെ പിന്നിലൂടെ പോയി മൊയ്തീന്‍ കഴുത്തില്‍ വീശുകയായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ സമയം ഇരുവരും ഒന്നും സംസാരിച്ചില്ല. നേരെ പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
എളങ്കൂര്‍ ചാരങ്കാവിലായിരുന്നു അതിദാരുണമായ കൊലപാതകം അരങ്ങേറിയത്. ചാത്തങ്ങോട്ടുപുറം സ്വദേശിയാണ് പ്രവീണ്‍. മൊയാതീന്‍ ചാരങ്കാവ് സ്വദേശിയാണ്. ഇരുവരും ഏറെ നാളായി കാടുവെട്ട് ജോലി ചെയ്തുവരികയായിരുന്നു. ഇരുവരും തമ്മിന്‍ മുന്‍പ് തര്‍ക്കങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. മൊയ്തീനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Content Highlights- Witness surendran reaction over manjeri murder