'സംതൃപ്തനാണ്, ഇത്രയും തൃപ്തി മുമ്പൊന്നും ഉണ്ടായിട്ടില്ല'; പുനഃസംഘടനയെ പരിഹസിച്ച് കെ സുധാകരന്‍

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ അതൃപ്തി പുകയുകയാണ്

കണ്ണൂര്‍: കെപിസിസി പുനഃസംഘടനയില്‍ പരിഹാസവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പുനഃസംഘടനയില്‍ തൃപ്തനാണെന്നും ഇത്രയും തൃപ്തി മുന്‍ ഉണ്ടായിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

എല്ലാം തൃപ്തനാണ്. സംതൃപ്തനാണ്. ഇത്രയും തൃപ്തി മുമ്പൊന്നും ഉണ്ടായിട്ടില്ല

(കെ സുധാകരന്‍ )

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ അതൃപ്തി പുകയുന്നതിനിടെയാണ് കെ സുധാകരന്‍റെയും പരസ്യപ്രതികരണം. നിര്‍ദ്ദേശിച്ചവരെ പരിഗണിക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും അതൃപ്തിയുണ്ട്. യുവാക്കളെ പരിഗണിക്കാത്തത് ശരിയല്ലെന്നാണ് വി ഡി സതീശന്റെ നിലപാട്. എത്രയും പെട്ടെന്ന് കെപിസിസി സെക്രട്ടറിമാരെ നിയമിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെടുന്നുണ്ട്.

കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന്‍ ന്യൂനപക്ഷ സെല്‍ വൈസ് ചെയര്‍മാനായ കെ എം ഹാരിസിന്റെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. മരിയാപുരം ശ്രീകുമാറിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിലും തൃശ്ശൂരില്‍ പരാജയത്തിന് കാരണക്കാരനായ ജോസ് വള്ളൂരിനെ ജനറല്‍ സെക്രട്ടറിയാക്കിയതിലും കെ മുരളീധരന് നീരസമുണ്ട്

പുനഃസംഘടനയിലെ അതൃപ്തി ചാണ്ടി ഉമ്മനും കെപിസിസി അധ്യക്ഷനെ അറിയിച്ചു. ഇതിനിടയില്‍ യുഡിഎഫ് വിശ്വാസ സംരക്ഷണ യാത്രയില്‍ കെ മുരളീധരന്‍ പങ്കെടുക്കില്ലന്ന നിലപാടാണ് നേരത്തെ സ്വീകരിച്ചിരുന്നു. പിന്നീട് യാത്രയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ചെങ്ങന്നൂരിലേക്ക് തിരിച്ചിട്ടുണ്ട്.

Content Highlights: K Sudhakaran Dissatisfaction Over KPCC Reorganisation

To advertise here,contact us