'സമുദായത്തിന് വേണ്ടി വാദിക്കുന്നത് വർഗീയതയാണെങ്കിൽ ഞാൻ വർഗീയവാദിയാണ്; അയ്യങ്കാളിയും ഗുരുവും വർഗീയവാദി'

'ഞാന്‍ സമുദായത്തിന് വേണ്ടി വാദിച്ചാല്‍ വര്‍ഗീയവാദി. വെള്ളാപ്പള്ളി മറ്റ് സമുദായങ്ങളെ ആക്ഷേപിച്ചാല്‍ നവോത്ഥാന നായകന്‍'

കോഴിക്കോട്: സമുദായത്തിന് വേണ്ടി വാദിക്കുന്നത് വര്‍ഗീയതയാണെങ്കില്‍ താന്‍ വര്‍ഗീയവാദിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ശ്രീനാരയണ ഗുരുവും അയ്യങ്കാളിയും പാര്‍ലമെന്റില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിയും വര്‍ഗീയവാദിയാണ്. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞാല്‍ ഈ തിളപ്പില്ല. വെള്ളാപ്പള്ളി ഈഴവ സമുദായത്തിന് വേണ്ടി വാദിക്കുമ്പോള്‍ സന്തോഷം. വെള്ളാപ്പള്ളി മറ്റ് സമുദായങ്ങളെ ആക്ഷേപിച്ചാല്‍ നവോത്ഥാന നായകന്‍. ഇതെന്തൊരു തമാശയാണെന്നും കെ എം ഷാജി ചോദിച്ചു.

സമദായത്തിന് വേണ്ടി വാദിക്കുന്നത് അഖണ്ഡഭാരത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമാണോ എന്നും കെ എം ഷാജി ചോദിച്ചു. 'നാടിനുംനാട്ടുകാര്‍ക്കും വേണ്ടി വാദിക്കുന്നത് എങ്ങനെയാണ് വര്‍ഗീയവാദമാകുന്നത്?. ലീഗുകാരനായ ഞാന്‍ സമുദായത്തിന്റെ അവകാശങ്ങള്‍ തിരിച്ചുപിടിച്ച് കൊടുക്കും എന്ന് പറയുന്നതാണോ പ്രശ്‌നം? ഇത് പറയാന്‍ അല്ലെങ്കില്‍ ഞാന്‍ എന്തിനാണ് ലീഗുകാരനായത്? കോണ്‍ഗ്രസുകാരന്‍ ആയാല്‍ പോരേ?. സിപിഐഎം ആയാല്‍ പോരേ?. ഞങ്ങള്‍ സാമുദായിക പാര്‍ട്ടിയാണ്. സമുദായത്തിന് വേണ്ടി വാദിക്കാന്‍ അല്ലെങ്കില്‍ ഈ പാര്‍ട്ടിയില്‍ നില്‍ക്കേണ്ട കാര്യമില്ല. ഞാന്‍ സമുദായത്തിന് വേണ്ടി വാദിച്ചാല്‍ വര്‍ഗീയവാദി. വെള്ളാപ്പള്ളി മറ്റ് സമുദായങ്ങളെ ആക്ഷേപിച്ചാല്‍ നവോത്ഥാന നായകന്‍. ഇതെന്തൊരു തമാശയാണ്. വെള്ളാപ്പള്ളി സമുദായത്തിന് വേണ്ടി വാദിക്കുകയല്ല. മുസ്‌ലിങ്ങളെ ആക്ഷേപിക്കുകയാണ്. പരിഹസിക്കുകയാണ്. ചീത്തവിളിക്കുകയാണ്. മറ്റ് സമുദായങ്ങളെ പരിഹസിക്കുന്ന, ചീത്തവിളിക്കുന്ന വെള്ളാപ്പള്ളി നവോത്ഥാന നായകന്‍. സ്വന്തം സമുദായത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്ന ഞാന്‍ വര്‍ഗീയവാദി', കെ എം ഷാജി പറഞ്ഞു. യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്‌ലിം സമുദായത്തിന് വേണ്ടിയാണെന്ന് കെ എം ഷാജി പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കെഎംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം. ഇതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെ എം ഷാജിയുടെ പ്രതികരണം.

എംഎല്‍എ മാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടുകയല്ല, സമുദായത്തിന് സ്‌കൂളുകളും കോളേജുകളും വാങ്ങിയെടുക്കലാകണം ലക്ഷ്യമെന്ന് കെ എം ഷാജി പറഞ്ഞിരുന്നു. നഷ്ടപ്പെട്ട ഒമ്പതര വര്‍ഷത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കും. ഒന്‍പതര വര്‍ഷത്തിനിടയില്‍ എത്ര എയ്ഡഡ് അണ്‍ എയ്ഡഡ് എത്ര കോഴ്സുകള്‍ എത്ര ബാച്ചുകള്‍ മുസ്‌ലിം മാനേജ്മെന്റിന് ലഭിച്ചെന്ന് ഷാജി ചോദിച്ചിരുന്നു. ഭരണം വേണം, പക്ഷേ ഭരിക്കുന്നത് എംഎല്‍എമാരുടേയും മന്ത്രിമാരുടേയും എണ്ണം കൂട്ടാന്‍വേണ്ടി മാത്രം ആയിരിക്കില്ല. നഷ്ടപ്പെട്ടുപോയ ഒമ്പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനകണമെന്നും കെ എം ഷാജി പറഞ്ഞിരുന്നു.

Content Highlights- K M Shaji against ayyankali, sreenarayana guru and rahul gandhi

To advertise here,contact us