സ്വര്‍ണപ്പാളി വിവാദം; എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു

കൊച്ചി: സ്വര്‍ണപ്പാളി വിവാദത്തില്‍ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ ചുമതല. എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഗുരുതര കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വാകത്താനം സിഐ അനീഷ് ജോയ്, കൈപ്പമംഗലം സിഐ ബിജു രാധാകൃഷ്ണന്‍, കൊച്ചി സൈബര്‍ പൊലീസ് സി ഐ സുനില്‍ കുമാര്‍, പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശശിധരന്‍ എന്നിവരാണ് സംഘത്തില്‍. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

അന്വേഷണ തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും കോടതി ഇടപെടലിൽ വലിയ സന്തോഷമുണ്ടെന്നും ദേവസ്വം മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. സർക്കാർ പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. സർക്കാരിനോ ദേവസ്വം വകുപ്പിനോ ഒരു പങ്കുമില്ല. തീർത്ഥാടന കാലത്ത് സഹായം ലഭ്യമാക്കൽ മാത്രമാണ് ജോലി. ദേവസ്വം ബോർഡിന്റെ ഒരു പൈസ പോലും സർക്കാർ എടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: High Court orders SIT probe into gold controversy at sabarimala

To advertise here,contact us