തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി ഉണ്ണികൃഷ്ണന്‍ പോറ്റി. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തന്നെ തെറ്റുകാരനാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവി കഴിഞ്ഞ ദിവസം എല്ലായിടത്തും പോയി അന്വേഷിച്ചതാണല്ലോയെന്നും പോറ്റി ചോദിച്ചു. ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. ദേവസ്വം ബോർഡ് നല്‍കിയത് ചെമ്പുപാളികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. യാഥാര്‍ത്ഥ്യമറിയാതെ വാര്‍ത്ത നല്‍കരുത്. കോടതിയിലും നിയമത്തിലും വിശ്വാസമുണ്ട്. പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ചിരുന്നു. കട്ടിളപ്പാളികള്‍ പ്രദര്‍ശന വസ്തുവാക്കിയതല്ല. പീഠത്തില്‍ സംഭവിച്ചത് ആശയക്കുഴപ്പമാണ്. കാണാതായെന്ന് പറഞ്ഞത് വാസുദേവനാണ്,താനല്ല.
വാസുദേവന്‍ തന്നെയാണ് പീഠം കയ്യിലുള്ള വിവരം ഉദ്യോഗസ്ഥരെ അറിയിച്ചത്. വാസുദേവന് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ട്. കുടുംബ പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് പൂര്‍ണ്ണ ഉത്തരവാദിത്തം തന്നില്‍ നിക്ഷിപ്തമായി. ആക്ഷേപങ്ങള്‍ ശരിയാണെങ്കില്‍ നടപടിയെടുക്കട്ടെ. ആരില്‍ നിന്നും പണം പിരിച്ചിട്ടില്ല. വാതില്‍ പുതുതായി നിര്‍മിച്ച് സ്വര്‍ണം പൂശി സമര്‍പ്പിച്ചു. അതാണ് കോട്ടയം ഇളമ്പള്ളി ക്ഷേത്രത്തില്‍ പൂജിച്ചതെന്നും ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുമായി ഫോട്ടോ എടുത്തെന്ന് വെച്ച് ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ചോദിച്ചു. ഇന്ന് ചെല്ലാനായി ദേവസ്വം വിജിലന്‍സ് ബെഞ്ച് പറഞ്ഞിട്ടില്ല. ഇന്ന് വിജിലന്‍സിന് മുന്‍പില്‍ ഹാജരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: unnikrishnan potty against devaswom board on sabarimala controversy