ജി സുകുമാരന്‍ നായരെ വിടാതെ ബാനര്‍ പ്രതിഷേധം; കട്ടപ്പയെന്ന് ആരോപിച്ച് തിരുവനന്തപുരത്തും കോട്ടയത്തും ബാനര്‍

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും പോസ്റ്റര്‍. തിരുവനന്തപുരം കീഴാറൂര്‍, കുറ്റിയായണിക്കാട് എന്‍എസ്എസ് കരയോഗത്തിന് മുന്നിലും കോട്ടയം പൂഞ്ഞാറിലുമാണ് ഇന്ന് പ്രതിഷേധ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. 'കുടുംബകാര്യത്തിനായി സമുദായത്തെ പിന്നില്‍ നിന്ന് കുത്തിയ കട്ടപ്പ'യെന്നാണ് കുറ്റിയായണിക്കാട് സ്ഥാപിച്ച ഫ്‌ളെക്‌സില്‍ വിമർശിക്കുന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്നും പോസ്റ്ററിലുണ്ട്.

'അയ്യപ്പവിശ്വാസികളായ സമുദായാംഗങ്ങളെ പിന്നില്‍ നിന്ന് കുത്തി വഞ്ചിച്ച് പിണറായി വിജയന് പാദസേവ ചെയ്യുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രാജിവെക്കണമെന്ന് കോട്ടയം ചേന്നാട് വെച്ച ഫ്‌ളെക്‌സില്‍ പറയുന്നു. 'അഭിമാനമുള്ള അയ്യപ്പവിശ്വാസികളായ കരയോഗാംങ്ങള്‍' എന്നാണ് ചേന്നാട് സ്ഥാപിച്ച ഫ്‌ളെക്‌സില്‍ സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പ്രതിഷേധക്കാര്‍ ആരാണെന്ന് സൂചിപ്പിച്ചിരുന്നില്ല.

തിരുവനന്തപുരത്ത് നരുവാക്കാട്ടെ നടുക്കാട് എന്‍എസ്എസ് കരയോഗത്തിന് മുന്നിലായിരുന്നു ഇന്നലെ പോസ്റ്റര്‍ സ്ഥാപിച്ചത്. നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍' എന്നാണ് ഫ്ളക്സിലെ വാചകം. കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രവും ഫ്ളക്സ് ബോര്‍ഡിലുണ്ട്. പത്തനംതിട്ടയിലും ജി സുകുമാരന്‍ നായര്‍ക്കെതിരെ ഇന്നലെ ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു പോസ്റ്റര്‍. 'കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട്' എന്ന് പോസ്റ്ററില്‍ വിമര്‍ശിച്ചിരുന്നു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീ പ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി. കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീ പ്രവേശനം അനുവദിച്ചില്ല. അവര്‍ക്ക് വേണമെങ്കില്‍ അത് ചെയ്യാമായിരുന്നു. ആചാരങ്ങള്‍ അതേ പോലെ നിലനിര്‍ത്തി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനല്‍കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

Content Highlights: Banner protest against G Sukumaran Nair at thiruvananthapuram and Kottayam

To advertise here,contact us