കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. ചുരത്തിലേക്ക് വരുന്ന വാഹനങ്ങളെ അടിവാരത്തും ലക്കിടിയിലും തടയുമെന്ന് താമരശ്ശേരി ഡിവൈഎസ്പി അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി. കഴിഞ്ഞ ദിവസം മണ്ണ് ഇടിഞ്ഞ പ്രദേശത്ത് ഇപ്പോഴും മണ്ണും കല്ലും ഇടിഞ്ഞ് വീഴുന്ന അവസ്ഥയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണ്.
നിലവിൽ ലക്കിടിയിൽനിന്നും ചുരത്തിലേക്ക് എത്തിയ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ മാത്രം ഇതുവഴി കടത്തിവിടും.
ചുരത്തിലെ വ്യൂ പോയിന്റിൽ ചൊവ്വാഴ്ച രാത്രിയാണ് കൂറ്റൻ പാറക്കെട്ടുകളും മണ്ണും മരവും ഇടിഞ്ഞുവീണത്. പിന്നാലെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. വാഹനങ്ങൾ പേരാമ്പ്ര, കുറ്റ്യാടി വഴി വഴിതിരിച്ചുവിടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് ചുരത്തിൽ കുടുങ്ങിക്കിടന്ന വാഹനങ്ങളെ ഒറ്റവരിയായി കടത്തിവിട്ടത്. സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതായി വിദഗ്ധ സംഘം അറിയിച്ചിരുന്നു.
Content Highlights: Traffic through Thamarassery Churam banned