പാലക്കാട്: ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആശിര്‍നന്ദ ജീവനൊടുക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. മരിക്കുന്നതിന് മുൻപ് ആശിർനന്ദ എഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചു. ആശിർനന്ദയുടെ സുഹൃത്തുക്കളാണ് കുറിപ്പ് പൊലീസിന് കൈമാറിയത്. തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ ആശിര്‍നന്ദ എഴുതിയിരുന്നതായി സുഹൃത്തുകള്‍ വെളിപ്പെടുത്തി.
അര്‍ച്ചന, അമ്പിളി എന്നീ അധ്യാപകരുടെ പേര് കൂടി ആത്മഹത്യകുറിപ്പില്‍ ഉണ്ടായിരുന്നുവെന്നും സ്‌റ്റൈല്ലാ ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിര്‍നന്ദ പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ മൊഴി നൽകി. സുഹൃത്തിന്റെ നോട്ടുപുസ്തകത്തിന്റെ പിൻഭാഗത്തായാണ് ആശിര്‍നന്ദ ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്. കുട്ടികളില്‍ നിന്ന് കുറിപ്പ് ലഭിച്ചുവെന്ന് പൊലീസും വ്യക്തമാക്കി. അതിനിടെ ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കിയതായി സ്കൂൾ മാനേജ്മെന്റ് രക്ഷിതാക്കളേയും ബന്ധുക്കളേയും രേഖാമൂലം അറിയിച്ചു. സംഭവം ചർച്ചചെയ്യാൻ വിളിച്ച യോഗത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
സ്‌കൂള്‍ അധികൃതരുടെ പീഡനമാണ് ആശിര്‍നന്ദയുടെ മരണത്തിലേക്ക് നയിച്ചതെന്ന വിവരം പുറത്തുവന്നതോടെ ഇന്നലെ സ്കൂളിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും വിവിധ രാഷ്ട്രീയ- യുവജന സംഘടനകളുടെ പ്രതിനിധികളുടേയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെ ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കിയതായി സ്കൂൾ മാനേജ്മെന്റ് അറിയിക്കുകയായിരുന്നു. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലെ പ്രിന്‍സിപ്പൽ ജോയ്‌സി ഒ പി, അധ്യാപകരായ തങ്കം, സ്റ്റെല്ലാ ബാബു എന്നിവരെയാണ് പുറത്താക്കിയത്. മാര്‍ക്ക് കുറഞ്ഞതിന്റെ പേരിൽ ആശിര്‍നന്ദയെ ക്ലാസ് മാറ്റി ഇരുത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കൾ വ്യക്തമാക്കിയത്.
Content Highlights- Class 9 student commits suicide; Friends share note written before death