അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നു; എന്നിട്ടും അമ്പതാം വാർഷിക പരിപാടിയിൽ ജി സുധാകരന് ക്ഷണമില്ല

സുധാകരന്റെ വീടിന് സമീപം തന്നെ നടക്കുന്ന പരിപാടിയിലാണ് ക്ഷണമില്ലാത്തത്

ആലപ്പുഴ: അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തുന്ന പരിപാടിയിൽ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരന് ക്ഷണമില്ല. ജില്ലാ കമ്മറ്റിയുടെ ഭാഗമായി സുശീല ഗോപാലൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്ന, ജില്ലയിലെത്തന്നെ പ്രധാനപ്പെട്ട നേതാവായ സുധാകരന് ക്ഷണമില്ലാത്തത്. സുധാകരന്റെ വീടിന് സമീപം തന്നെയാണ് പരിപാടി നടക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ, ആർ നാസർ, അമ്പലപ്പുഴ എംഎൽഎ എച്ച് സലാം എന്നിവർക്കാണ് ക്ഷണമുള്ളത്.

പാർട്ടിയിലെ ഒരു വിഭാഗം സുധാകരനെ പരിപാടിക്ക് ക്ഷണിക്കണം എന്ന അഭിപ്രായമുള്ളവരാണ്. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പരാമർശങ്ങളുടെയും മറ്റും പേരിലാണ് സുധാകരനെ ഒഴിവാക്കിയത് എന്നാണ് സൂചന. സുധാകരനൊപ്പം ജില്ലയിലെത്തന്നെ മറ്റൊരു നേതാവായ എസ് രാമചന്ദ്രൻ പിള്ളയും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലാക്കപ്പെട്ടിരുന്നു. അദ്ദേഹവും പരിപാടിക്കില്ല.

സമീപകാലത്തായി പാർട്ടിക്ക് തലവേദനയായ നിരവധി പരാമർശങ്ങളാണ് സുധാകരൻ നടത്തിയത്. 36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലാണ് അതിൽ ഏറ്റവും ഒടുവിലത്തേത്. വെളിപ്പെടുത്തലില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം സുധാകരനെതിരെ പൊലീസ് കേസെടുത്തിരുന്നു. സുധാകരനെതിരെ പാര്‍ട്ടി പരസ്യമായി നിലപാട് പ്രഖ്യാപിക്കണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നിരുന്നു.

സുധാകരന്റെ എസ്എഫ്ഐക്കെതിരായ വിമർശന കവിത, പ്രായപരിധി ഇളവിലെ വിവാദപരാമർശങ്ങൾ എന്നിവയും പാർട്ടിയിൽ വലിയ ചർച്ചയായിരുന്നു. ഏറ്റവുമൊടുവിൽ സിപിഐഎം എംഎൽഎമാരായ ജനീഷ്‌കുമാറിനെതിരെയും എച്ച് സലാമിനെതിരെയും സുധാകരൻ രംഗത്തുവന്നത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

Content Highlights: G Sudhakaran not invited to CPIM programme on emergency near his house

To advertise here,contact us