മുണ്ടൂരിലെ കാട്ടാന ആക്രമണം; ഫെൻസിങ് ചെയ്യുമെന്ന് ഉറപ്പ് വേണം, പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

2017 ല്‍ ഉത്തരവായിട്ടും, ഉദ്യോഗസ്ഥര്‍ റെയില്‍ ഫെന്‍സിംഗ് സ്ഥാപിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി

പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ജില്ലാ കളക്ടറും ആര്‍ഡിഒയും ഉടന്‍ സ്ഥലത്ത് എത്തണമെന്നും തുടർച്ചയായി ആക്രമണം നടക്കുന്ന പ്രദേശത്ത് റെയില്‍ ഫെന്‍സിങ് ഒരുക്കുമെന്ന് ഉറപ്പ് നല്‍കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇതിനുശേഷം മാത്രമെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കുള്ളൂവെന്നും നാട്ടുകാർ പറയുന്നു. 2017 ല്‍ ഉത്തരവായിട്ടും, ഉദ്യോഗസ്ഥര്‍ റെയില്‍ ഫെന്‍സിംഗ് സ്ഥാപിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. സ്ഥിരമായി കാട്ടാന പ്രദേശത്ത് എത്തുന്നുണ്ടെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം.

ഇന്ന് പുലർച്ചെ 3.30 നാണ് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. ഞാറക്കോട് സ്വദേശി കുമാരൻ(61) ആണ് മരിച്ചത്. മൂത്രമൊഴിക്കാനായി വീട്ടുമുറ്റത്തേക്ക് എത്തിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. ഈ കഴിഞ്ഞ ഏപ്രിലിലാണ് കണ്ണാടന്‍ ചോലയ്ക്ക് സമീപത്ത് വെച്ച് അലൻ എന്ന യുവാവിനെയും അമ്മ വിജിയെയും കാട്ടാന ആക്രമിച്ചിരുന്നു. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലെക്ക് മടങ്ങും വഴിയായിരുന്നു സംഭവം.

പരിക്കേറ്റ വിജി ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അലന്‍ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു. അന്നും വലിയ പ്രതിഷേധമാണ് പ്രദേശത്തുണ്ടായത്. കൊല്ലപ്പെട്ട അലന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പാലക്കാട് ACF ബി രഞ്ജിത്ത് അറിയിച്ചിരുന്നു. ചികിത്സയിലുള്ള അലൻ്റെ അമ്മ വിജിയുടെ ചികിത്സയും, കുടുംബത്തിന് ധനസഹായവും സർക്കാർ പ്രഖ്യാപിച്ച ശേഷം മാത്രമേ അലന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തൂ എന്നറിയിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധത്തെ തുടർന്ന് നടപടികൾ വൈകുകയും ചെയ്തിരുന്നു.

Content Highlights- Wild elephant attack in Mundur; Locals protest, demand assurance of fencing

To advertise here,contact us