കെ സുധാകരൻ തന്നെ; കണ്ണൂരിലെ അന്തിമ സ്ഥാനാർഥി പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി പ്രസിദ്ധീകരിച്ചു

പരാതിയുമായി യുഡിഎഫ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെ പട്ടിക മാറ്റി പ്രസിദ്ധീകരിച്ചത്

icon
dot image

കണ്ണൂർ: കണ്ണൂരിലെ അന്തിമ സ്ഥാനാർഥി പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി പ്രസിദ്ധീകരിച്ചു. യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ്റെ പേരിനോടൊപ്പം അച്ഛൻ്റെ പേര് ചേർത്ത് നേരത്തെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് പരാതിപ്പെട്ടതിന് പിന്നാലെയാണ് അന്തിമ സ്ഥാനാർത്ഥി പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി പ്രസിദ്ധീകരിച്ചത്. പുതിയതായി പുറത്തിറക്കിയ അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ കെ സുധാകരൻ എന്നാണ് പേര് മാറ്റിയിരിക്കുന്നത്. നേരത്തെ ഇത് കെ സുധാകരൻ S/o രാമുണ്ണി എന്നായിരുന്നു. പരാതിയുമായി യുഡിഎഫ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെ പട്ടിക മാറ്റി പ്രസിദ്ധീകരിച്ചത്.

വോട്ടിങ്ങ് മെഷീനിൽ കെ സുധാകരൻ എന്ന പേരുതന്നെ നിലനിർത്തുമെന്ന് ഉറപ്പ് ലഭിച്ചതായി നേരത്തെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതാക്കൾ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സഞ്ജയ് കൗളുമായി സംസാരിച്ചതിന് ശേഷമാണ് തീരുമായിരുന്നു കോൺഗ്രസിൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷൻ വരണാധികാരിയായ കളക്ടറുമായി സംസാരിച്ചു. ഇതിന് ശേഷം കെ സുധാകരൻ എന്ന് തന്നെ പേര് നിലനിർത്തുമെന്ന് ഉറപ്പ് ലഭിച്ചതായാണ് കോൺഗ്രസ് അറിയിച്ചത്.

സുധാകരൻ്റെ പേര് മാറ്റിയത് ബോധപൂർവ്വം തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ശ്രമമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. കെ സുധാകരൻ എന്ന പേരിൽ രണ്ട് അപര സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. സാധാരണ നിലയിൽ ദേശീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശപത്രികയിൽ നൽകിയ പേരാണ് അനുവദിക്കാറുള്ളത്. മത്സരിച്ച കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പിലും കെ സുധാകരൻ എന്ന പേരിലാണ് മത്സരിച്ചതെന്നും സിപിഐഎം ഭീഷണിക്ക് മുന്നിൽ അധികാരികൾ വഴങ്ങുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ശ്രമമെന്നായിരുന്നു ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജിൻ്റെ ആരോപണം.

To advertise here,contact us
To advertise here,contact us
To advertise here,contact us