എഴുത്തുകാരനും നാടകകൃത്തുമായ ഹുസൈൻ കാരാടി അന്തരിച്ചു

മലയാള സാഹിത്യ മേഖലയിലെ പ്രശസ്തരായ ഇരുപതോളം പേരുടെ നോവലുകൾ റേഡിയോ നാടകരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്

താമരശേരി∙താമരശ്ശേരിയുടെ ദേശചരിത്രകാരനെന്ന നിലിൽ അറിയപ്പെട്ടിരുന്ന ഹുസൈൻ കാരാടി (72) അന്തരിച്ചു. നാടകകൃത്തും ഗ്രന്ഥകാരനുമായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ആകാശവാണിയിൽ ഹുസൈൻ കാരാടിയുടെ നൂറിലധികം റേഡിയോ നാടകങ്ങൾ പ്രക്ഷേപണം ചെയ്തു. കൊച്ചരയത്തി, ഖുറൈശിക്കൂട്ടം, മുക്കുപണ്ടം എന്നീ നാടകങ്ങൾ അഖില കേരള റേഡിയോ നാടകോത്സവങ്ങളിലും അവതരിപ്പിച്ചു.

മലയാള സാഹിത്യ മേഖലയിലെ പ്രശസ്തരായ ഇരുപതോളം പേരുടെ നോവലുകൾ റേഡിയോ നാടകരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. മുക്കുപണ്ടം എന്ന റേഡിയോ നാടകത്തിന് ബഹ്റൈൻ ആർട്സ് സെന്റർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ വ്യത്യസ്ത ആനുകാലികങ്ങളിൽ അൻപതിലധികം ചെറുകഥകളും നിരവധി നോവലുകളും എഴുതി. താമരശ്ശേരിയിലെ കലാസാഹിത്യ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു.

കെടവൂർ മാപ്പിള എൽ പി സ്കൂൾ, സെന്റ് മേരിസ് കോളേജ് സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലായിരുന്നു പഠനം. ഭാര്യ: ആമിന. മക്കൾ: മുനീർ അലി (സിനിമാ തിരകഥാകൃത്ത്), ഹസീന. മരുമക്കൾ: ഷിയാസ്, സുമയ്യ.

To advertise here,contact us