തിരുവല്ലം കസ്റ്റഡി മരണക്കേസ്: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

കുറ്റകരമല്ലാത്ത നരഹത്യ വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണക്കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. തിരുവല്ലം മുൻ എസ്എച്ച്ഒ സുരേഷ് വി നായർ, എസ്ഐ മാരായ വിപിൻ പ്രകാശ്, സജികുമാർ, ഹോം ഗാർഡ് വിനു എന്നിവരെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റകരമല്ലാത്ത നരഹത്യ വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

ദമ്പതികളെ ആക്രമിച്ച കേസിലാണ് തിരുവല്ലം പൊലീസ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. 2022 ഫെബ്രുവരി 28ന് സുരേഷ് മരിച്ചു. തിരുവല്ലം നെല്ലിയോട് മേലേചരുവിള പുത്തൻവീട്ടിൽ സുരേഷ് ഉൾപ്പെടെ അഞ്ചുപേരെയാണ് ഫെബ്രുവരി 27ന് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. പിറ്റേന്ന് പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് സുരേഷ് മരിച്ചത്.

നെഞ്ചുവേദനയെ തുടർന്നാണ് സുരേഷിനെ ആശുപത്രിയിലെത്തിച്ചതെന്നും അതിന് പിന്നാലെ സുരേഷ് മരിച്ചെന്നുമായിരുന്നു പൊലീസിൻ്റെ നിലപാട്. സുരേഷിൻ്റേത് കസ്റ്റഡി മരണമാണെന്നായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. ഇതേ തുടർന്ന് മജിസ്ട്രേറ്റിൻ്റെ പൊലീസ് മർദനമാണ് മരണകാരണമെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചതോടെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്ലായിരുന്നു പോസ്റ്റുമോർട്ടം. മർദ്ദനത്തെ തുടർന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.

To advertise here,contact us