നാളെ സംസ്ഥാന വ്യാപക കരിദിനം; ഡോ. അലോകിനെ അറസ്റ്റ് ചെയ്യും വരെ പ്രതിഷേധിക്കുമെന്ന് നഴ്സുമാർ

ഡോ. അലോകിനെ അറസ്റ്റ് ചെയ്യും വരെ പ്രതിഷേധം തുടരുമെന്ന് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു

തൃശൂർ: നൈൽ ആശുപത്രിയിലെ നഴ്സിനെ എംഡി ഡോ. അലോക് മർദ്ദിച്ചെന്ന ആരോപണത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. തൃശൂർ ജില്ലയിൽ നഴ്സുമാർ സമരം തുടരും. നൈൽ ആശുപത്രിയിലേക്ക് യുഎൻഎ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ മാർച്ച് നടത്തും. യുഎൻഎ ആശുപത്രി ഉപരോധിക്കും. ഡോ. അലോകിനെ അറസ്റ്റ് ചെയ്യും വരെ പ്രതിഷേധം തുടരുമെന്ന് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു.

നഴ്സുമാരെ പിരിച്ചുവിട്ട സംഭവത്തിൽ ചർച്ച നടക്കുന്നതിനിടെ ഡോ. അലോക് ചവിട്ടിയെന്നാണ് ഗർഭിണിയായ നഴ്സിന്റെ ആരോപണം. എന്നാൽ നഴ്സിനെ ചവിട്ടിയെന്നാരോപണം ഡോ അലോക് നിഷേധിച്ചു. ലേബർ ഓഫീസിൽ ചേർന്ന ചർച്ചക്കിടെ യുഎൻഎ അംഗങ്ങൾ കൂട്ടമായി ആക്രമിച്ചു എന്നാണ് അലോകിന്റെ വാദം.

മതിയായ ക്വാളിഫിക്കേഷൻ ഇല്ലാത്ത നഴ്സുമാരെയാണ് പിരിച്ചുവിട്ടതെന്നും തന്നെയാണ് നഴ്സുമാർ ഉപദ്രവിച്ചതെന്നും ഡോക്ടർ അലോകും ആരോപ്പിച്ചു. യോഗ്യതയില്ലാത്തവരെ പിരിച്ചുവിട്ടതിനുള്ള പ്രതികാര മനോഭാവമാണ് നഴ്സുമാരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നും ഡോക്ടർ അലോക് പറഞ്ഞിരുന്നു. മർദ്ദനമേറ്റ പാടുകൾ കാണിച്ചായിരുന്നു ഡോക്ടറുടെ വിശദീകരണം.

To advertise here,contact us