തൃശ്ശൂർ ജില്ലയിൽ നാളെ സമ്പൂർണ്ണ നേഴ്സസ് പണിമുടക്ക്; ഡോ. അലോകിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം

അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ പണിമുടക്കും, യുഎൻഎ അംഗത്വമുള്ള നഴ്സുമാർ ആയിരിക്കും പണിമുടക്കുക

തൃശ്ശൂർ: ഗർഭിണിയായ നഴ്സിനെ ചവിട്ടിയ നൈൽ ഹോസ്പിറ്റൽ എംഡി ഡോക്ടർ അലോകിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയിൽ നാളെ സമ്പൂർണ്ണ നേഴ്സസ് പണിമുടക്ക്. അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ പണിമുടക്കും. യുഎൻഎ അംഗത്വമുള്ള നഴ്സുമാർ ആയിരിക്കും പണിമുടക്കുക. നൈൽ ആശുപത്രിയിലെ ആറ് നഴ്സുമാരെ കാരണങ്ങളില്ലാതെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് യുഎൻഎയുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തിയിരുന്നു. ജില്ലയിലെ ആയിരത്തിൽപരം സ്വകാര്യ നഴ്സുമാർ സമരത്തിൽ പങ്കെടുത്തു. ഗർഭിണിയായ നഴ്സിനെ വയറ്റിൽ ചവിട്ടിയ ആശുപത്രി എം ഡി ആയ ഡോക്ടർ അലോകിനെ പോലീസ് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ വ്യക്തമാക്കി. ഇതിനിടെ തൃശൂരിലെ നൈൽ ആശുപത്രി എം ഡി ഡോക്ടർ അലോകിനെതിരെ കൂടുതൽ ആരോപണവുമായി നഴ്സുമാർ രംഗതെത്തി. ഡോക്ടർ സ്ഥിരമായി മോശമായി പെരുമാറുമായിരുന്നുവെന്ന് മർദനമേറ്റ ലക്ഷ്മി റിപ്പോർട്ടറിനോട് പറഞ്ഞു. കാരണങ്ങളില്ലാതെ പിരിച്ചുവിട്ട മറ്റൊരു നഴ്സിനെ ഡോക്ടർ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും പരാതിയുണ്ട്

അതേസമയം ഗർഭിണിയായ നഴ്സിനെ ചവിട്ടിയെന്നാരോപണം നിഷേധിച്ച് ഡോ അലോകും പ്രതികരിച്ചു. ലേബർ ഓഫീസിൽ ചേർന്ന ചർച്ചക്കിടെ യുഎൻഎ അംഗങ്ങൾ കൂട്ടമായി ആക്രമിച്ചു എന്നും ഡോക്ടർ അലോക് പരാതിപ്പെട്ടു. മതിയായ ക്വാളിഫിക്കേഷൻ ഇല്ലാത്ത നഴ്സുമാരെയാണ് പിരിച്ചുവിട്ടതെന്നും തന്നെയാണ് നഴ്സുമാർ ഉപദ്രവിച്ചതെന്നും ഡോക്ടർ അലോകും ആരോപ്പിച്ചു. യോഗ്യതയില്ലാത്തവരെ പിരിച്ചുവിട്ടതിനുള്ള പ്രതികാര മനോഭാവമാണ് നഴ്സുമാരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നും ഡോക്ടർ അലോക് പറഞ്ഞു. മർദ്ദനമേറ്റ പാടുകൾ കാണിച്ചായിരുന്നു ഡോക്ടറുടെ വിശദീകരണം.

To advertise here,contact us