കെനിയയിൽ ഹെലികോപ്റ്റർ തകര്‍ന്നുവീണ് അപകടം; ഇന്റലിജന്‍സ് മേധാവിയും ഭാര്യയും ഉൾപ്പടെ 7 പേർക്ക് ദാരുണാന്ത്യം

ലോയിസാബ വന്യജീവി സങ്കേതത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ യാത്ര തിരിച്ചത്

നയ്‌റോബി: കെനിയയിൽ ഹെലികോപ്റ്റർ തകർന്ന് 7 മരണം. മധ്യ കെനിയയിലെ സംബുരു കൗണ്ടിയിലുള്ള ഒലോലോക്വെ പര്‍വതനിരകളിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഇക്വഡോറിലെ ഇന്റലിജന്‍സ് മേധാവിയും ഭാര്യയും വിനോദസഞ്ചാരികളായ അമേരിക്കക്കാരും പൈലറ്റുമാണ് മരിച്ചത്.

തലസ്ഥാനമായ നയ്‌റോബിക്ക് വടക്കുള്ള സാംബുരു കൗണ്ടിയില്‍ ബുധനാഴ്ച രാവിലെയാണ് അപകടം നടന്നതെന്ന് കെനിയ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (കെസിഎഎ) അറിയിച്ചു. ലോയിസാബ വന്യജീവി സങ്കേതത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ യാത്ര തിരിച്ചത്. അപകടസ്ഥലം തീപിടിച്ചു കത്തുന്ന ദൃശ്യങ്ങള്‍ കെനിയ റെഡ് ക്രോസിന്റെ എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിരുന്നു. ദുര്‍ഘടമായ ഭൂപ്രദേശം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതായും അവര്‍ വ്യക്തമാക്കി.

ഹെലികോപ്റ്ററില്‍ ഒരു പൈലറ്റും ആറ് യാത്രക്കാരു ഉള്‍പ്പടെ ഏഴ് പേരുണ്ടായിരുന്നതായും ആരും രക്ഷപ്പെട്ടിട്ടില്ലെന്നും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (എഎഐടി) ഡയറക്ടര്‍ ഫ്രെഡ്രിക് കബുംഗെ എഎഫ്പിയോട് പറഞ്ഞു. അപകടത്തിൽ അഞ്ച് അമേരിക്കൻ പൗരന്മാർ മരിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു. എന്നാൽ മരിച്ചവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വിനോദസഞ്ചാരികളെ കാഴ്ചകൾ കാണിക്കുന്നതിനായുള്ള യാത്രയിലായിരുന്നു ഹെലികോപ്റ്ററെന്ന് അധികൃതർ പറഞ്ഞു.

അപകടം നടന്ന ഒലോലോക്വെ പർവതത്തിന്റെ താഴ്വരയിൽ നിന്ന് കറുത്ത പുക ആകാശത്തേക്ക് ഉയരുന്ന ദൃശ്യം കെനിയ റെഡ് ക്രോസിന്റെ എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച വീഡിയോയിൽ കാണുന്നുണ്ട്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റി (കെസിഎഎ) അറിയിച്ചു. അപകടം നടന്ന ഒലോലോക്വെ പർവതം സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്.

Content Highlights: Seven People Lose Lives in Helicopter Crash in Kenya

To advertise here,contact us