ഇസ്‌ലാമാബാദ്: ക്വെറ്റയിലെ നൂർ ഖാൻ വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി താലിബാൻ രംഗത്ത്. പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷം മൂർച്ഛിക്കവെയാണ് അവകാശവാദവുമായി താലിബാൻ രംഗത്തെത്തിയത്. നേരത്തെ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ ആക്രമിച്ച വ്യോമത്താവളം കൂടിയാണ് നൂർ ഖാൻ വ്യോമത്താവളം.
അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് നൂർ ഖാൻ വ്യോമതാവളത്തിൽ ആക്രമണം നടത്തിയെന്ന് താലിബാൻ അറിയിച്ചത്. പ്രധാനപ്പെട്ട സൈനിക ഇൻസ്റ്റലേഷനുകൾ തകർത്തുവെന്നും, ആസ്ഥാനങ്ങളിലും ഖൈബർ പക്തുൻഖ്വ മേഖലയിൽ ആക്രമണം നടത്തിയെന്നും താലിബാൻ അവകാശപ്പെട്ടു. ഡ്രോൺ ആക്രമണമാണ് നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ താലിബാൻ എക്‌സിൽ പങ്കുവെക്കുകയും ചെയ്തു.
അതേസമയം, അഫ്‌ഗാനിസ്ഥാനിൽ പാകിസ്താന്റെ ആക്രമണവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും, തെക്കൻ നഗരമായ കാണ്ഡഹാറിലും പാകിസ്താൻ ആക്രമണം നടത്തി എന്നാണ് റിപ്പോട്ടുകൾ. താലിബാന്റെ പ്രധാന നേതാക്കൾ താമസിക്കുന്ന പ്രദേശമാണിത്. ആക്രമണത്തിൽ വലിയ ആൾനാശമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.
അഫ്ഗാനിസ്ഥാനെതിരെ തുറന്ന യുദ്ധമാണ് ഇനി ഉണ്ടാകാൻ പോകുന്നത് എന്ന് പാകിസ്താൻ നേരത്തെ അറിയിച്ചിരുന്നു.
ഓപ്പറേഷൻ ഗസബ് ലിൽഹഖ് എന്നായിരുന്നു പാകിസ്താൻ തങ്ങളുടെ സൈനികനടപടിക്ക് ഇട്ട പേര്. രാജ്യത്തെ തീവ്രവാദികളെ താലിബാൻ സഹായിക്കുന്നു എന്നാരോപിച്ചതായിരുന്നു പാകിസ്താൻ ആക്രമണം ആരംഭിച്ചത്. ഇതിന് മുൻപായി അഫ്ഗാൻ അതിർത്തികളിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയിരുന്നു. രണ്ട് അയൽക്കാർ തമ്മിലുള്ള തുറന്ന യുദ്ധം ന്യൂ ഡൽഹി നിരീക്ഷിച്ചുവരികയാണ്.
Content Highlights: Afghanistan has claimed responsibility for a drone attack on the Noor Khan Airbase in Quetta, Pakistan, highlighting rising tensions in the Pakistan-Afghanistan conflict. The incident signals potential escalation in cross-border military hostilities and raises concerns over regional security