ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിൽ വീണ്ടും ഇസ്രയേലിനേയും യുഎസ്നെയും അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഖമനയിയുടെ പാത ഇറാൻ തുടരുമെന്ന് അരാഗ്ചി അറിയിച്ചു. പരമോന്നത നേതാവ് ഖമനയിയുടെ കൊലപാതകത്തോട് പ്രതികരിച്ചായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
ഇറാന് സ്വയം പ്രതിരോധിക്കുന്നതിൽ നിയന്ത്രണങ്ങളോ പരിധികളോ ഇല്ലെന്ന് വിദേശകാര്യ മന്ത്രി അരാഗ്ചി വ്യക്തമാക്കി. 'രാജ്യം ഒരു ഭരണഘടനാ പ്രക്രിയ ആരംഭിച്ചു, ഇന്ന് ട്രാൻസിഷണൽ കൗൺസിൽ സ്ഥാപിച്ചിട്ടുണ്ട്, കാര്യങ്ങൾ ഇതനുസരിച്ച് പ്രവർത്തിക്കും. സ്വയം പ്രതിരോധിക്കുന്നതിൽ ഞങ്ങൾക്ക് നിയന്ത്രണങ്ങളോ പരിധികളോ ഇല്ല'. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പരമോന്നത നേതാവിന്റെ തിരഞ്ഞെടുപ്പ് നടക്കുമെന്നും അതുവരെ കാര്യങ്ങൾ ഇപ്പോൾ രൂപീകരിച്ച കൗണിസിൽ പ്രകാരം നടക്കുമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ നിലവിൽ രാജ്യത്തിന് ഉദ്ദേശ്യമില്ലെന്നും കൂടാതെ ഈ ഘട്ടത്തിൽ അതിലൂടെയുള്ള നാവിഗേഷനെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും ചെയ്യാനും ഇറാന് പദ്ധതിയില്ലെന്നും അര്ഗാച്ചി പറഞ്ഞു. ഇറാൻ നമ്മുടെ സഹോദരങ്ങളായ ഗൾഫ് രാജ്യങ്ങളെയല്ല ആക്രമിക്കുന്നതെന്നും അമേരിക്ക ആണ് ലക്ഷ്യമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
പരമോന്നത നേതാവിന്റെ കൊലപാതകം വളരെ ഗുരുതരവും അഭൂതപൂർവവുമായ പ്രവൃത്തിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. പരമോന്നത നേതാവിന്റെ കൊലപാതകം ഏറ്റുമുട്ടലിനെ കൂടുതൽ സങ്കീർണ്ണവും അപകടകരവുമാക്കും. ഇറാനിലെ സർക്കാർ സ്ഥാപനങ്ങളും ഭരണഘടനാ നടപടിക്രമങ്ങളും ഇപ്പോഴും നിലവിലുണ്ടെന്നും അദേഹം അറിയിച്ചു.അൽ ജസീറക്ക് നൽകിയ പ്രതികരണത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചി ഇക്കാര്യങ്ങൾ അറിയിച്ചത്.
Content Highlights: Khamenei’s path will continue, Iranian foreign minister says