വാഷിങ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ; ശശി തരൂരിന്‍റെ മകൻ ഇഷാനും ജോലി നഷ്ടമായി

മാധ്യമപ്രവർത്തകർ അടക്കം 300ഓളം ജീവനക്കാരെ പിരിച്ചുവിട്ടു

ന്യൂയോർക്ക്: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ. മാധ്യമപ്രവർത്തകർ അടക്കം 300ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക പ്രശ്‌നങ്ങളാണ് കൂട്ടപ്പിരിച്ചുവിടലിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ശതകോടീശ്വരനായ ജെഫ് ബെസോസ് ആണ് നിലവിൽ വാഷിങ്ടൺ പോസ്റ്റ് പത്രത്തിന്റെ ഉടമ. കൂട്ടപ്പിരിച്ചുവിടൽ സംബന്ധിച്ച് പത്രത്തിന്റെ എക്‌സിക്യുട്ടീവ് എഡിറ്റർ മാറ്റ് മുറെയും എച്ച് ആർ മേധാവി വെയ്ൻ കോണലും ഔദ്യോഗികമായി ജീവനക്കാരെ അഭിസംബോധന ചെയ്ത് കുറിപ്പ് പുറത്തുവിട്ടു. വേദനാജനകമായ തീരുമാനമാണിതെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് അനിവാര്യമായ മാറ്റമാണെന്നും മാറ്റ് മുറെ വ്യക്തമാക്കി.

തൊഴിൽ വെട്ടിക്കുറയ്ക്കുന്നതിന് പുറമെ നിലവിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കലും മാനേജ്‌മെന്റ് നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ജീവനക്കാരെ വെട്ടിക്കുറച്ചത് പത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. നിർണായകമായ ഘട്ടങ്ങളിൽ കവറേജ് പുനഃപരിശോധിക്കാനും സംരക്ഷിക്കാനും ആവശ്യപ്പെട്ട് പത്രത്തിലെ റിപ്പോർട്ടർമാരും എഡിറ്റർമാരും ജെഫ് ബെസോസിന് നിവേദനങ്ങൾ നൽകിയിട്ടുണ്ട്. പത്രത്തിന്റെ കായികവിഭാഗം പൂർണമായും പ്രവർത്തനം അവസാനിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. 2026ലെ വിന്റർ ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്യാൻ പത്രം റിപ്പോർട്ടർമാരെ വിടില്ലെന്ന അഭ്യൂഹങ്ങളും ഇതിനോടകം പ്രചരിച്ചിരുന്നു. 148 വർഷത്തെ പാരമ്പര്യമുള്ള പത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് മാനേജ്‌മെന്റിന്റെ വാദം. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ നടന്നിരുന്നു.

ശശി തരൂർ എം പിയുടെ മകൻ ഇഷാൻ തരൂരിനും ജോലി നഷ്ടമായി. വാഷിങ്ടൺ പോസ്റ്റിൽ മാധ്യമപ്രവർത്തകനായിരുന്ന ഇഷാൻ തന്നെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ട കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 12 വർഷത്തോളം സ്ഥാപനത്തിൽ ജോലി ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും എന്നാൽ ഈ പിരിച്ചുവിടൽ വേദന ഉണ്ടാക്കുന്നതാണെന്നും ഇഷാൻ വ്യക്തമാക്കിയിരുന്നു.

Content Highlights:‌ Washington post cuts a third of its staff in a blow to legendary news brand, management says Washington post facing critical financial issues

To advertise here,contact us