75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

75 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് യുഎസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

വാഷിങ്ടണ്‍: അമേരിക്കൻ കുടിയേറ്റക്കാ‍‍‍‍‍‍‍‍‍‍‍‍‍‍ർക്ക് വൻ തിരിച്ചടി. 75 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് യുഎസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യുഎസില്‍ പൊതു ആനുകൂല്യങ്ങളെ ആശ്രയിക്കാന്‍ സാധ്യതയുള്ള വിദേശികള്‍ക്കെതിരായ നടപടികളുടെ ഭാഗമാണിത്. പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, റഷ്യ, ഇറാൻ ഉള്‍പ്പടെയുള്ള 75 രാജ്യങ്ങളുടെ വിസയാണ് യുഎസ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് ആദ്യം മുന്‍ഗണന നല്‍കുന്ന അമേരിക്ക ഫസ്റ്റ് എന്ന നിലപാടിന്‍റെ ഭാഗമാണിതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപ് ഭരണകൂടം എപ്പോഴും അമേരിക്കന്‍ പൗരന്മാരുടെ ഒപ്പമാണെന്നും രാജ്യത്തെ ഒന്നാമതെത്തിക്കുമെന്നും കുട്ടിചേര്‍ത്തു.

അമേരിക്കന്‍ ജനതയുടെ പണം ദുരുപയോഗം ചെയ്യുന്നവരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടി. പുതിയ കുടിയേറ്റക്കാര്‍ അമേരിക്കന്‍ സമ്പത്ത് ചൂഷണം ചെയ്യില്ലെന്ന് ഉറപ്പാക്കുന്നതുവരെ വിലക്ക് തുടരുമെന്ന് യുഎസ് ഡിപ്പാർട്ട്മെൻ്റ് എക്സിൽ കുറിച്ചു. ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ്സ് എന്ന എക്സ് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

75 രാജ്യങ്ങള്‍ക്കെതിരായ നിയന്ത്രണങ്ങള്‍ ജനുവരി 21 മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം ടൂറിസ്റ്റ് വിസ പോലുള്ള നോണ്‍-ഇമിഗ്രന്റ് വിസകള്‍ക്ക് (കുടിയേറ്റേതര വിസ) ഇത് ബാധകമായിരിക്കില്ല. നവംബറില്‍ പുറത്തിറക്കിയ ഉത്തരവിന്റെ ഭാഗമായാണ് ഈ നടപടി. അമേരിക്കന്‍ സര്‍ക്കാര്‍ സഹായങ്ങള്‍ സ്വീകരിക്കാന്‍ സാധ്യതയുള്ളവരെ നിയന്ത്രിക്കാനുള്ള വിപുലമായ തീരുമാനമായിരുന്നു ഉത്തരവില്‍ ഉണ്ടായിരുന്നത്.

Content Highlights: US pauses immigrant visa processing for nationals from 75 countries

To advertise here,contact us