ലണ്ടൻ: മതിയായ രേഖകളില്ലാതെ രാജ്യത്ത് ഡെലിവറി ജോലിയിൽ ഏർപ്പെട്ട 171 പേരെ അറസ്റ്റ് ചെയ്ത് യുകെ ഇമ്മിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ടീം. ഇന്ത്യക്കാർ അടക്കമുള്ള ആളുകളെയാണ് അറസ്റ്റ് ചെയ്തത്. ഇവർ എല്ലാവരെയും ഉടൻ നാടുകടത്തിയേക്കും എന്നാണ് വിവരം.
ഓപ്പറേഷൻ ഈക്വലൈസ് എന്ന് പേരിട്ട പരിശോധനയിലാണ് 'അനധികൃത ഡെലിവറി തൊഴിലാളി'കളെ ഇമ്മിഗ്രേഷൻ വകുപ്പ് പിടികൂടിയത്. ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ന്യൂഹാം, നോർവിച്ച് അടക്കമുള്ള നഗരങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.
പരിശോധനകൾ കർശനമാക്കിയതിന് പിന്നാലെ തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്തുവന്നിട്ടുണ്ട്. രേഖകൾ കൃത്യമല്ലെങ്കിൽ പിടികൂടി നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്.
അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള യുകെ ഭരണകൂട നടപടികളുടെ ഭാഗമായാണ് ഈ പരിശോധനകൾ. കഴിഞ്ഞ വർഷം മാത്രം 11000ത്തിലധികം പേരെയാണ് ഇത്തരത്തിൽ അധികൃതർ പരിശോധിച്ചത്. 8000ത്തോളം പേരെ അറസ്റ്റ് ചെയ്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
യുകെ സർക്കാർ അടുത്തിടെ അംഗീകരിച്ച പുതിയ നിയമത്തിൽ ഗിഗ് ഇക്കോണമി ജീവനക്കാരെയും പരിശാധനകൾക്ക് വിധേയമാക്കുമെന്ന് അറിയിച്ചിരുന്നു. കൃത്യമായ രേഖകൾ ഇല്ലാത്ത തൊഴിലാളികളിൽ നിന്ന് 60,000 യൂറോ വരെ ഫൈൻ ഈടാക്കാൻ വ്യവസ്ഥയുള്ളതാണ് ഈ പുതിയ നിയമം.
Content Highlights: indians among those caught by uk immigration depatrtment without having documents